കോയമ്പത്തൂർ: കോളജിന്റെ അനുമതിയോടെ ഷെഫിൻ ജഹാനെ കാണുന്നതിന് തടസമുണ്ടാകില്ലെന്ന് പ്രിൻസിപ്പാള്‍ അറിയിച്ചു. സേലത്തെ ശിവരാജ് ഹോമിയോ മെഡിക്കൽ കോളജിലാണ് ഹൗസ് സർജൻസി പൂർത്തിയാക്കാനായി 25കാരിയായ ഹാദിയക്ക് സുപ്രീംകോടതി വിധി പ്രകാരം പ്രവേശനം നൽകിയത്. രക്ഷിതാക്കളുടെ കീഴിൽ നിന്ന് മോചിപ്പിച്ചാണ് സുപ്രീംകോടതി ഹാദിയയെ കോളജിലേക്കയച്ചത്. ഹാദിയക്ക് പഴയ പേരായ അഖില അശോകൻ എന്ന പേരിലാണ് പ്രവേശനം നൽകിയതെന്നും പ്രിൻസിപ്പാള്‍ പറഞ്ഞു. തന്‍റെ അനുമതിയോടെ ഹാദിയക്ക് ഷെഫിൻ ജഹാന്‍ ഉൾപ്പെടെ ആരെയും കാണാവുന്നതാണെന്ന് പ്രിൻസിപ്പൽ വ്യക്തമാക്കി. കൂടാതെ ഹാദിയയ്ക്ക് കോളേജില്‍ എല്ലാ സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കുമെന്ന് പ്രിന്‍സിപ്പാള്‍ പറഞ്ഞു.
ഹാദിയയുടെ വിവാഹക്കാര്യത്തിൽ സുപ്രീംകോടതി കഴിഞ്ഞ ദിവസം തീരുമാനമെടുത്തിരുന്നില്ല. ഹാദിയ നിൽക്കുന്ന ഹോസ്റ്റലിൽ ഷെഫിൻ ജഹാനെ കാണുന്നതിന് സുപ്രീംകോടതി തടസമല്ലെന്നാണ് അഭിഭാഷകരും പറയുന്നു. തന്‍റെ ഭർത്താവിനെ കാണാൻ കോളജ് അധികൃതരിൽ നിന്ന് അനുമതി തേടിയതായി ഹാദിയ പറഞ്ഞു. അവർ അനുവദിക്കുമെന്ന് കരുതുന്നതായും ഹാദിയ പറഞ്ഞു. ബി.എച്ച്.എം.എസ് കോഴ്സിന്റെ ഭാഗമായുള്ള 11 മാസത്തെ ഇന്റേൺഷിപ്പ് ആണ് ഹാദിയക്ക് കോളജിൽ നിന്ന് പൂർത്തിയാക്കാനുള്ളത്.
ഷഫിൻ ജഹാനുമായുള്ള ഹാദിയയുടെ വിവാഹം അംഗീകരിക്കാൻ രക്ഷിതാക്കൾ തയാറായിട്ടില്ല. തീവ്രവാദിയായ ഷെഫിൻ മകളെ സിറിയയിലേക്ക് കൊണ്ടുപോകാൻ ശ്രമിക്കുകയാണെന്നാണ് ഇവർ ആരോപിക്കുന്നത്. പ്രലോഭനത്തിലൂതെ മനംമാറ്റിയാണ് ഹാദിയയുടെ വിവാഹം നടത്തിയതെന്നും രക്ഷിതാക്കൾ ആരോപിക്കുന്നു. രക്ഷിതാക്കളുടെ അപേക്ഷയെ തുടർന്നാണ് ഹൈകോടതി കഴിഞ്ഞ മേയിൽ ഹാദിയയെ അവരുടെ സംരക്ഷണത്തിൽ വിട്ടത്. ഇൗ ഉത്തരവിനെ ചോദ്യം ചെയ്ത് ഷെഫിൻ ജഹാൻ സുപ്രീംകോടതിയിൽ ഹര്‍ജി ഫയൽ ചെയ്യുകയായിരുന്നു. ഹാദിയയെ വളിച്ചുവരുത്തി നേരിൽ കേട്ട സുപ്രീംകോടതി പഠനം തുടരാൻ നിർദേശിക്കുകയായിരുന്നു. തനിക്ക് ഭർത്താവിനെ കാണണമെന്നും സേലത്ത് അതിന് സാധിക്കുമെന്നും ഹാദിയ ദില്ലി വിമാനത്താവളത്തിൽ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കനത്ത സുരക്ഷയിലാണ് ഹാദിയയെ കോളജിൽ എത്തിച്ചത്.
