തൃശൂര്‍: അമല ജംക്ഷനിലെ ബസ് സ്റ്റോപ്പിലേക്ക് ഇന്നോവാ കാര്‍ പാഞ്ഞുകയറി മൂന്നു മരണം. ആറുപേര്‍ക്ക് പരിക്കേറ്റു. ഡ്രൈവറെ കസ്റ്റഡിയിലെടുത്തു. രാവിലെ ആറേകാലോടെയായിരുന്നു സംഭവം. തൃശൂര്‍ അമല മെഡിക്കല്‍ കോളെജിന് മുന്നില്‍ ബസ് കാത്തുനില്‍ക്കുകയായിരുന്ന ആളുകള്‍ക്കിടയിലേക്കാണ് തമിഴ് നാട്ടില്‍ നിന്നും ഈരാറ്റുപേട്ടയിലേക്ക് വരികയായിരുന്ന ഇന്നോവാ കാര്‍ പാഞ്ഞു കയറിയത്. ബസ് കാത്തിരിപ്പ് കേന്ദ്രം ഇടിച്ചു തകര്‍ത്ത് തൊട്ടടുത്ത കടയുടെ മതിലിലിടിച്ചാണ് വണ്ടി നിന്നത്. സംഭവമറിഞ്ഞെത്തിയ നാട്ടുകാരും വൈവേ പൊലീസും പേരാമംഗലം പൊലീസും ചേര്‍ന്നാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്.

പരിക്കേറ്റ ഒമ്പതു പേരില്‍ രണ്ടുപേര്‍ തല്‍ക്ഷണവും ഒരാള്‍ ആശുപത്രിയിലും മരിച്ചു. ചൂരങ്കുഴി സ്വദേശി ഗംഗാധരന്‍, പറപ്പൂര്‍ സ്വദേശിനി മിഷാല്‍, ഞെമനേങ്ങാട് സ്വദേശി ഹംസ എന്നിവരാണ് മരിച്ചത്. ഡ്രൈവര്‍ അബ്ദുള്‍ സത്താറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മറ്റ് ആറുപേര്‍ അപകട നില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. വാഹനത്തിലുണ്ടായിരുന്നവരുടെ പരിക്കും ഗുരുതരമല്ല.