സൗദിയിലെ ഖത്തീഫ് നഗരത്തിലുണ്ടായ കാര്‍ ബോംബ് സ്ഫോടനത്തില്‍ രണ്ട് പേര്‍ മരിച്ചു. ഭീകരാക്രമണമാണെന്നാണ് സംശയം. സ്ഫോടനത്തില്‍ മരിച്ചത് കൊടും കുറ്റവാളികളാണെന്ന് സൗദി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സൗദിയുടെ കിഴക്കന്‍ പ്രവിശ്യയായ ഖത്തീഫില്‍ നിര്‍ത്തിയിട്ട കാര്‍ പൊട്ടിത്തെറിച്ചാണ് കാറിനുള്ളിലുണ്ടായിരുന്ന രണ്ട് പേര്‍ മരിച്ചത്. സ്ഫോടക വസ്തുക്കള്‍ നിറച്ച കാറാണ് പൊട്ടിത്തെറിച്ചതെന്നാണ് നിഗമനം. വ്യാഴാഴ്ച്ച വൈകുന്നേരം ഖത്തീഫിലെ തിരക്കേറിയ പാതയിലാണ് സ്ഫോടനം നടന്നത്. നടന്നത് ഭീരാക്രമണമാണെന്ന് സൗദി ഭരണകൂടം ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. സ്ഫോടനത്തില്‍ കൊല്ലപ്പെട്ട രണ്ട് പേര്‍, പൊലീസ് അന്വേഷിക്കുന്ന സ്ഥിരം കുറ്റവാളികളാണെന്ന് സൗദിയിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

മൂന്ന് പേര്‍ സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. ഇവര്‍ക്ക് വേണ്ടി പൊലീസ് തെരച്ചില്‍ നടത്തകയാണ്. ഷിയാ -സുന്നി വിഭാഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ നടക്കാറുളള മേഖലയാണ് ഖത്തീഫ്. ഇസ്ലാമിക് സ്റ്റേറ്റും പ്രദേശത്ത് ആക്രമണം നടത്തിയിട്ടുണ്ട്. അതേസമയം സൗദിയില്‍ നടന്ന ആക്രമണത്തെ അമേരിക്കയും യു.എ.ഇയും അടക്കമുള്ള രാജ്യങ്ങള്‍ ശക്തമായി അപലപിച്ചു. ഭീകരവാദത്തിന് എതിരായുള്ള സൗദിയുടെ പോരാട്ടങ്ങള്‍ക്ക് എല്ലാ പിന്തുണയും യു.എ.ഇ വാഗ്ദാനം ചെയ്തു.