നീറ്റ് പരീക്ഷയ്ക്കിടെ വിദ്യാര്‍ത്ഥിനിയോട് അപമര്യാദയായി പെരുമാറി ഇൻവിജിലേറ്ററിന് എതിരെ കേസ് പലതവണ തുറിച്ച് നോക്കിയെന്ന പരാതിയിലാണ് കേസ് സിബിഎസ്ഇയും സംഭവത്തിൽ റിപ്പോർട്ട് തേടി
പാലക്കാട്: നീറ്റ് പരീക്ഷയ്ക്കിടെ വിദ്യാര്ത്ഥിനിയോട് അപമര്യാദയായിപെരുമാറിയതിന് ഇൻവിജിലേറ്ററിന് എതിരെ കേസ്. മെറ്റൽ ഹുക്ക് ഉണ്ടെന്ന് കാരണത്താൽ അടിവസ്ത്രം മാറ്റാൻ നിർബന്ധിതയായ കുട്ടിയെ ഇൻവിജിലേറ്റർ പരീക്ഷയ്ക്കിടെ പലതവണ തുറിച്ച് നോക്കിയെന്നാണ് പരാതി. സംഭവത്തില് സിബിഎസ്ഇയും റിപ്പോർട്ട് തേടി.
പാലക്കാട് ജില്ലയിലെ കൊപ്പത്തുള്ള ലയന്സ് സ്കൂളിലെ നിരീക്ഷകനെതിരെ വിദ്യാര്ത്ഥിനി നല്കിയ പരാതിയിലാണ് കേസ് എടുത്തത്. ഇളം നിറത്തില്, ഹാഫ് കൈയുള്ള വസ്ത്രം, ഷൂസോ, ഹീലുള്ള ചെരുപ്പോ പാടില്ല. മാനദണ്ഡങ്ങള്ക്കനുസരിച്ചു ഇളം നിറത്തിലുള്ള കൈ നീളം കുറഞ്ഞ ടോപ് ആണ് പരീക്ഷയ്ക്ക് എത്തുമ്പോള് വിദ്യാര്ത്ഥിനി ധരിച്ചിരുന്നത്. എന്നാല്, ലോഹ വസ്തുക്കള് ഒന്നും തന്നെ പാടില്ല. നീറ്റ് പരീക്ഷ എഴുതാനെത്തുന്ന വിദ്യാര്ത്ഥികള്ക്കുള്ള പ്രധാന നിർദേശങ്ങളിൽ ചിലതാണിത്. പരീക്ഷ എഴുതുന്നതിന് ഹാളില് കയറുന്നതിനു മുന്പ് അടിവസ്ത്രത്തിന്റെ ഹുക്കില് ലോഹം ഉണ്ടെന്ന കാരണം പറഞ്ഞ് വിദ്യാര്ത്ഥിനിയോടു വസ്ത്രം ഊരിമാറ്റിയ ആവശ്യപ്പെട്ടിരുന്നു.
ഇല്ലെങ്കില് പരീക്ഷ എഴുതാനാവില്ലെന്ന് പറഞ്ഞതോടെ വിദ്യാര്ത്ഥിനി, ചാക്കുകള് കൊണ്ട് മറ തീര്ത്ത സ്ഥലത്ത് നിന്ന് അടിവസ്ത്രം ഊരിമാറ്റി. തുടര്ന്ന് പരീക്ഷ എഴുതിയ വിദ്യാര്ത്ഥിനിയെ സിബിഎസ്ഇ യുടെ ഇന്വിജിലേറ്റര്മാരില് ഒരാള് തുറിച്ചുനോക്കിയതായാണ് പരാതി. ഹാളില് കയറിയ ശേഷം ഇന്വിജിലേറ്ററുടെ നോട്ടം ഏറെ ബുദ്ധിമുട്ടുണ്ടാക്കിയതായി എറണാകുളം ടൌണ് പോലീസ് സ്റ്റേഷനില് കൊടുത്ത പരാതിയില് ഇവര് പറയുന്നു. ഇതില് നിന്ന് രക്ഷപ്പെടുന്നതിനായി ചോദ്യപേപ്പര് ഉപയോഗിച്ച് മാറ് മറച്ചു പിടിക്കേണ്ടി വന്നു എന്ന് വിദ്യാര്ത്ഥിനിയുടെ ബന്ധുവായ ആസ്യ പറഞ്ഞു.
പരീക്ഷ ഹാളില് ദുപട്ട ധരിക്കരുത് എന്നതിനാല് വിദ്യാര്ത്ഥിനി ഹാളില് കയറുന്നതിനു മുന്പ് ദുപട്ട അമ്മയെ ഏല്പിച്ചിരുന്നു. ലയന്സ് സ്കൂളില് പരീക്ഷ എഴുതിയ മറ്റു 25 വിദ്യാര്ത്ഥിനികളുടെയും അവസ്ഥ ഇതായിരുന്നെന്നാണ് ഇവര് പറയുന്നത്. ഐപിസി സെക്ഷന് 509 പ്രകാരം വാക്കുകൊണ്ടോ പ്രവര്ത്തികൊണ്ടോ നോട്ടം കൊണ്ടോ സ്ത്രീയെ അപമാനിക്കുക എന്ന തെറ്റിനാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്. ഇതിനു പുറമേ ലൈംഗിക പീഡനവും (സെക്ഷന് 354) പ്രതിക്കെതിരെ ചുമത്താന് പരാതിക്കാരി ആവശ്യപെട്ടു.
സിബിഎസ്ഇയുടെ ചട്ട പ്രകാരം ലോഹങ്ങള് പരീക്ഷ ഹാളില് അനുവദനീയമല്ല. അതിനാല് മെറ്റല് ഹുക്ക് ഉള്ള വസ്ത്രം ഊരി മാറ്റാന് നിര്ദേശിച്ചത്തിനെതിര കേസ് എടുക്കാന് സാധിക്കില്ല. ഇതിനാലാണ് 509 ആം വകുപ്പ് (സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്ന കുറ്റം) പ്രകാരം കേസ് എടുത്തതെന്ന് പോലീസ് അറിയിച്ചു. സ്കൂളില് അന്വേഷിച്ചപ്പോള് പുറമേ നിന്നുള്ള ഒരു നിരീക്ഷകന് ഒഴികെ എല്ലാ ഇന്വിജിലേറ്റര്മാരും സ്ത്രീകള് ആയിരുന്നു എന്നാണ് അറിഞ്ഞതെന്നു എസ്ഐ പറഞ്ഞു. ഇയാളെ തിരിച്ചറിയാന് സിബിഎസ്ഇയുമായി ബന്ധപ്പെടുമെന്നും പോലീസ് അറിയിച്ചു.
എന്താണ് സംഭവിച്ചതെന്ന് സിബിഎസ്ഇയും സ്കൂളിനോട് വിശദീകരണം തേടിയിട്ടുണ്ട്. അന്വേഷണം നടക്കുന്നുണ്ടെന്നും രണ്ട് ദിവസത്തില് അന്വേഷണം പൂര്ത്തിയാകുമെന്നും അധികൃതര് അറിയിച്ചു. തെറ്റായി പെരുമാറിയിട്ടുണ്ടെങ്കില് നടപടി എടുക്കുമെന്നും. കുട്ടികളോട് മോശമായി പെരുമാറാന് പാടില്ലാത്തതാണെന്നും സിബിഎസ്ഇ റീജിയണല് ഓഫീസര് തരുണ്കുമാര് കൂട്ടിച്ചേര്ത്തു.
സംഭവത്തില് പാലക്കാട് നോര്ത്ത് പൊലീസ് കേസെടുത്തു.
