ശബരിമല സന്നിധാനത്ത് കഴിഞ്ഞ ദിവസം നാമജപ പ്രതിഷേധം നടത്തിയവര്‍ക്കെതിരെ കേസെടുത്തു. നാമജപത്തിന് നേതൃത്വം നല്‍കിയ നാലുപേര്‍ അടക്കം കണ്ടാലറിയാവുന്ന അമ്പതോളെ പേര്‍ക്കെതിരെയാണ് സന്നിധാനം പൊലീസ് കേസെടുത്തിരിക്കുന്നത്. 

സന്നിധാനം: ശബരിമല സന്നിധാനത്ത് കഴിഞ്ഞ ദിവസം നാമജപ പ്രതിഷേധം നടത്തിയവര്‍ക്കെതിരെ കേസെടുത്തു. നാമജപത്തിന് നേതൃത്വം നല്‍കിയ നാലുപേര്‍ അടക്കം കണ്ടാലറിയാവുന്ന അമ്പതോളെ പേര്‍ക്കെതിരെയാണ് സന്നിധാനം പൊലീസ് കേസെടുത്തിരിക്കുന്നത്. നിരോധനാജ്ഞാ ലംഘനം ഉള്‍പ്പെടെ അഞ്ച് വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. 

വ്യാഴാഴ്ച രാത്രിയോടെ സന്നിധാനത്തെ വടക്കേനട ഭാഗത്തേക്ക് നാമജപവുമായി ഒരുകൂട്ടം ആളുകള്‍ എത്തിയിരുന്നു. വടക്കേനടയില്‍ പൊലീസ് ഇവരെ തടയുകയും തുടര്‍ന്ന് പതിനഞ്ച് മിനിറ്റോളം വടക്കേനടയില്‍ കൂടിനിന്ന് നാമം ജപിക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തിലാണ് പൊലീസ് പുതിയ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

അതേസമയം, ശബരിമലയിലും സന്നിധാനത്തും ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇളവുവരുത്തിയതോടെ ഭക്തരുടെ വരവില്‍ നേരിയ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. കഴിഞ്ഞദിവസം മുതലാണ് പൊലീസ് നിയന്ത്രണങ്ങളില്‍ ഇളവുവരുത്തിയത്. ഇതിനിടെ, ശബരിമലയിലെ നിരോധനാജ്ഞ നാല് ദിവസത്തേക്ക് കൂടെ നീട്ടിയിട്ടുണ്ട്. സന്നിധാനം, പമ്പ, നിലയ്ക്കൽ, ഇലവുങ്കൽ എന്നിവടങ്ങളില്‍ ഈ മാസം 26 വരെ നിരോധനാജ്ഞ തുടരും.