തോമസ് ചാണ്ടിക്കെതിരെയുള്ള കേസ് അട്ടിമറിക്കാൻ നീക്കം
തിരുവനന്തപുരം: തോമസ് ചാണ്ടിക്കെതിരെയുള്ള ഹൈക്കോടതിയിലെ കേസ് അട്ടിമറിക്കാൻ നീക്കം. കേസിൽ അഡിഷണൽ എ.ജി ഹാജരാകണമെന്ന റവന്യൂമന്ത്രിയുടെ ആവശ്യം അഡ്വക്കറ്റ് ജനറൽ തള്ളി . കേസിൽ സ്റ്റേറ്റ് അറ്റോര്‍ണി ഹാജരായാൽ മതിയെന്നാണ് എ.ജിയുടെ നിലപാട് .ഇതോടെ കേസ് നടത്തിപ്പിനെ ചൊല്ലി സര്‍ക്കാരിലെ ഭിന്നത പൊട്ടിത്തെറിയിലേയ്ക്ക് നീങ്ങുകയാണ്.
തോമസ് ചാണ്ടിക്കെതിരെ ഹൈക്കോടതിയിലുള്ള കേസിൽ സര്‍ക്കാര്‍ ഭാഗം വാദിക്കാൻ ആരു ഹാജരാകണമെന്നതിനെ ചൊല്ലിയാണ് റവന്യൂമന്ത്രിയും എ.ജിയും തമ്മിൽ രൂക്ഷമായ തര്‍ക്കം . കേസിൽ ഹാജരാകുന്നതിൽ നിന്ന് അഡിഷണൽ എ.ജി രഞ്ജിത് തന്പാനെ ഒഴിവാക്കിയ എ.ജിയുടെ നപടിയെ റവന്യൂമന്ത്രി നിലപാട് എടുത്തു . സി.പി.ഐ തീരുമാനപ്രകാരമാണിത് .
കേസിൽ അഡിഷണൽ എ.ജി തന്നെ ഹാജരാകണമെന്ന് അഡ്വക്കറ്റ് ജനറലിനോട് മന്ത്രി രേഖാ മൂലം നിര്‍ദേശിച്ചു . പൊതുതാല്‍പര്യമുള്ള കേസിൽ സര്‍ക്കാരിന്‍റെയും റവന്യൂ ഉദ്യോഗസ്ഥരുടെയും നിലപാടുകള്‍ക്ക് തിരിച്ചടിയുണ്ടാകരുതെന്ന് കത്തിൽ ആവശ്യപ്പെട്ടത് . റവന്യൂ കേസുകളിൽ അഡിഷണൽ എ.ജി ഹാജാരാകുന്ന പതിവ് രീതി മാറ്റിയത് വകുപ്പിന് വിശ്വാസത്തിലെടുക്കാത്ത നടപടിയെന്ന സി.പി.ഐ വിലയിരുത്തലിന്‍റെ അടിസ്ഥാത്തിലാണിത്.
അതേ സമയം കേസിൽ ആരു ഹാജരാകണമെന്ന് തീരുമാനിക്കുന്ന എ ജിയെന്നാണ് അഡ്വക്കറ്റ് ജനറലിന്‍റെ നിലപാട്. നിലവിൽ കേസ് നടത്തുന്ന സ്റ്റേറ്റ് അറ്റോര്‍ണി കെ വി സോഹനെ മാറ്റേണ്ട സാഹചര്യമില്ല . മുഖ്യമന്ത്രി ആവശ്യപ്പെട്ടാൽ മാത്രമേ അഭിഭാഷകനെ മാറ്റുന്ന കാര്യം ആലോചിക്കൂവെന്നാണ് നിലപാട്. സംസ്ഥാന താല്‍പര്യത്തിന് അനുസരിച്ച് കേസ് മുന്നോട്ട് പോകുമെന്നും എ.ജിയുടെ ഒാഫിസ് നിലപാട് എടുക്കുന്നു.