മാഡ്രിഡ്: കാറ്റലോണിയയുടെ സ്വയം ഭരണാധികാരം റദ്ദാക്കുമെന്ന് സ്‌പെയിന്‍. സ്വാതന്ത്ര്യ പ്രഖ്യാപനത്തില്‍ അന്തിമ തീരുമാനമറിയിക്കാന്‍ കാറ്റലോണിയക്ക് സ്‌പെയിന്‍ നല്‍കിയ സമയം ഇന്ന് അവസാനിച്ചു. .ഇത് സംബന്ധിച്ചുള്ള അന്തിമതീരുമാനം ശനിയാഴ്ച എടുക്കും. ആര്‍ട്ടിക്കിള്‍ 155 റദ്ദാക്കുന്നതോടെ കാറ്റലോണിയ നേരിട്ട് സ്‌പെയിന്‍ സര്‍ക്കാറിന് കീഴിലാകും. ഇക്കാര്യങ്ങള്‍ ആലോചിക്കുന്നതിനായി സ്‌പാനിഷ് സര്‍ക്കാര്‍ അടിയന്തിരയോഗം ചേരും.

അതേസമയം, സ്വാതന്ത്യപ്രഖ്യാപനം നടത്തിയിട്ടില്ലെന്നാണ് കാറ്റലോണിയന്‍ പ്രസിഡന്‍റ് കാര്‍ലോസ് പൂജിമോണ്ടിന്‍റെ നിലപാട്. സ്‌പെയിന്‍ കാറ്റലോണിയയുടെ സ്വയംഭരണാവകാശം റദ്ദാക്കുകയാണെങ്കില്‍ സ്വാതന്ത്ര്യ പ്രഖ്യാപന നടപടികളുമായി മുന്നോട്ടുപോകുമെന്നും പൂജിമോണ്ട് പറഞ്ഞു.ഒക്ടോബര്‍ 1 നാണ് കാറ്റലോണിയ സ്‌പാനിഷ് കോടതിയുടേയും സ്‌പെയിന്‍ സര്‍ക്കാറിന്റെയും എതിര്‍പ്പും നിരോധനവും മറികടന്ന് ഹിതപരിശോധന വോട്ടെടുപ്പ് നടത്തിയത്.

വോട്ട് രേഖപ്പെടുത്തിയ 43 ശതമാനം പേരില്‍ 90 ശതമാനം ആളുകളും സ്വാതന്ത്രത്തെ പിന്തുണച്ചു.തുടര്‍ന്ന് കാറ്റലോണിയന്‍ പ്രസിഡന്റ് കാര്‍ലോസ് പൂജിമോണ്ട് സ്വാതന്ത്ര പ്രഖ്യാപനത്തില്‍ ഒപ്പുവച്ചെങ്കിലും തുടര്‍നടപടികളുണ്ടായില്ല.ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ക്ക് തയ്യാറാകണമെന്ന കാറ്റലോണിയയുടെ ആവശ്യം തള്ളിയ സ്‌പെയിന്‍ അന്തിമനിലപാട് പ്രഖ്യാപിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.ഈ ആവശ്യം കാറ്റലോണിയ അംഗീകരിക്കാത്ത സാഹചര്യത്തിലാണ് സ്വയം ഭരണാധികാരം റദ്ദാക്കാന്‍ ഉള്ള സ്‌പെയിനിന്‍റെ തീരുമാനം.