പതിനൊന്ന് മണിയോടെയാണ് ബലഗാവിയിലെ കോട്ട എന്ന സ്ഥലത്തുള്ള അലങ്കാര്‍ ജ്വല്ലറിയില്‍ മൂന്ന് സ്‌ത്രീകള്‍ സ്വര്‍ണം വാങ്ങാനാണെന്ന വ്യാജേന എത്തിയത്. മൂന്ന് പേരും ഒരുമിച്ച് നിന്ന് ഏറെ നേരം ജ്വല്ലറിയിലുണ്ടായിരുന്ന ജീവനക്കാരനുമായി സംസാരിച്ചു. തുടര്‍ന്ന് വിവിധ ആഭരണങ്ങള്‍ ചൂണ്ടിക്കാണിച്ച് അവ പുറത്തെടുത്ത് കാണിക്കുവാന്‍ ആവശ്യപ്പെട്ടു. സ്‌ത്രീകളുടെ ആവശ്യമനുസരിച്ച് ജീവനക്കാരന്‍ മാല ഇവര്‍ക്ക് ഭംഗി നോക്കുന്നതിനായി കൈമാറി. ഇത്തരത്തില്‍ കുറേ മാലകള്‍ പരിശോധിക്കുന്നതിനിടെയിലാണ് മൂന്നംഗ സംഘം മോഷണം നടത്തിയത്. ഒരാള്‍ മാലയെടുത്ത് കൂടെയുണ്ടായിരുന്ന മറ്റൊരാള്‍ക്ക് നല്‍കുന്നതിന്റെ ദൃശ്യങ്ങള്‍ ജ്വല്ലറിയിലുണ്ടായിരുന്ന സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്.

സംഘം കടയില്‍ നിന്ന് പോയതിന് ശേഷമാണ് ജ്വല്ലറിയിലുണ്ടായിരുന്നവര്‍ മാല, മോഷണം പോയ വിവരം അറിഞ്ഞത്. 80,000 രൂപ വിലമതിക്കുന്ന മാലയാണ് മോഷണം പോയതെന്നാണ് ജ്വല്ലറിയുടമ പറയുന്നത്. സംഭവത്തില്‍ ബലഗാവി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മംഗളുരുവിലെ രഥസ്ട്രീറ്റിലെ അരുണ്‍ ജ്വല്ലറിയില്‍ ഉച്ചയോടെയെത്തിയയാള്‍ കടയിലുണ്ടായിരുന്നയാളോട് ആഭരണങ്ങള്‍ കാണിക്കാന്‍ ആവശ്യപ്പെട്ടു. ഒരു സ്വര്‍ണ ചെയിന്‍ നല്‍കി അടുത്ത ആഭരണമെടുക്കാന്‍ തിരിഞ്ഞപ്പോള്‍ സ്വര്‍ണം വാങ്ങാനെന്ന വ്യാജേന എത്തിയയാള്‍ കയ്യിലുണ്ടായിരുന്ന ആഭരണവുമായി കടന്നു കളയുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ മംഗളുരു പൊലീസ് മോഷ്‌ടാവിനായി അന്വേഷണം ഊര്‍ജ്ജിതമാക്കി.