വൈറസ് പരത്തുന്നത് പഴങ്ങള്‍ കഴിക്കുന്നവ പരിശോധനാ ഫലം വെള്ളിയാഴ്ച

കോഴിക്കോട്: കോഴിക്കോട് ചങ്ങരോത്ത് നിപ ബാധിച്ച് മരിച്ച സഹോദരങ്ങളുടെ വീട്ടിലെ കിണറ്റിൽ കണ്ടെത്തിയത് ഷഡ്പദങ്ങളെ മാത്രം കഴിക്കുന്ന വവ്വാലുകളെയാണെന്ന് കേന്ദ്ര മൃഗസംരക്ഷണ കമ്മീഷണര്‍. ഇത്തരം വവ്വാലുകളില്‍ വൈറസ് കാണാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്ര മൃഗസംരക്ഷണ കമ്മീഷണറുടെ നേതൃത്വത്തില്‍ കോഴിക്കോട്ട് അവലോകന യോഗം ചേര്‍ന്നു.

Add Asianetnews as a Preferred SourcegooglePreferred

ആദ്യ നിപ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത ചങ്ങരോത്ത്, കേന്ദ്രമൃഗ സംരക്ഷണ കമ്മീഷണര്‍ ഡോ. എസ്.എച്ച് സുരേഷിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. സഹോദരങ്ങള്‍ മരിച്ച വീട്ടിലെ കിണറില്‍ നിന്ന് വവ്വാലുകളെ പിടികൂടി സാമ്പിളുകള്‍ പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. കുടുംബം വൃത്തിയാക്കാന്‍ ഇറങ്ങിയ കിണറില്‍ നിന്ന് കണ്ടെത്തിയ വവ്വാല്‍ വേറെ വിഭാഗത്തില്‍ പെട്ടതാണ്. ഷഡ്പദങ്ങളെ ഭക്ഷിക്കുന്നവയാണിവ. 

നിപ വൈറസ് പഴങ്ങള്‍ കഴിക്കുന്ന വവ്വാലുകളില്‍ മാത്രമേ കാണുകയുള്ളൂ. ഭോപ്പാലിലെ ലാബില്‍ നിന്ന് പരിശോധനാ റിപ്പോര്‍ട്ട് വെള്ളിയാഴ്ച ലഭിക്കും. ഇതിന് ശേഷമേ സ്ഥിരീകരണമാകൂ. ചങ്ങരോത്തെ വിവിധ വീടുകളില്‍ പരിശോധന നടത്തിയ സംഘം പശു, ആട്, മുയല്‍ തുടങ്ങിയ മൃഗങ്ങളുടെ രക്തസാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഇതും പരിശോധനയ്ക്കും. വളര്‍ത്തു മൃഗങ്ങളില്‍ നിപ വൈറസ് സാനിധ്യം കാണാറില്ലെന്നാണ് കേന്ദ്ര മൃഗസംരക്ഷണ വകുപ്പിന്‍റെ നിഗമനം.