ജില്ലയിലെ വരള്‍ച്ചാ കെടുതികള്‍ പഠിക്കാനായാണ് കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക സംഘം പാലക്കാടെത്തിയത്. ജില്ലയിലെ കൃഷിനാശം, ഡാമുകളിലെ താഴ്ന്ന ജലനിരപ്പ്, കുടിവെള്ളക്ഷാമം, വരള്‍ച്ചമൂലമുണ്ടായ പകര്‍ച്ചവ്യാധികള്‍, സൂര്യാഘാതം തുടങ്ങി വിവിധ പ്രശ്‌നങ്ങള്‍ സംഘം വിലയിരുത്തി. തൃശൂര്‍ പാലക്കാട് അതിര്‍ത്തിയായ വാണിയമ്പാറയില്‍ നിന്ന് യാത്ര പുറപ്പെട്ട സംഘം മംഗലം ചെക്ക് ഡാം, ഗായത്രി പുഴയിലെ വറ്റിയ തടയണകള്‍, ചുള്ളിയാര്‍ ഡാം, കോരയാര്‍ പുഴ , കൂടാതെ ഇവിടങ്ങളിലെ കുടിവെള്ള വിതരണം എന്നിവ പരിശോധിച്ചു.

തുടര്‍ന്ന് എംബി രാജേഷ് എം പിയുമായി കൂടിക്കാഴ്ച നടത്തി. വരള്‍ച്ചാ പ്രതിരോധമായി ജില്ലയ്ക്ക് 304.35 കോടി രൂപയുടെ സഹായം അഭ്യര്‍ത്ഥിച്ചുള്ള റിപ്പോര്‍ട്ട് കേന്ദ്ര സംഘത്തിന് ജില്ലാ കളക്ടര്‍ കൈമാറി. കേന്ദ്ര കൃഷിമന്ത്രാലയം ജോയിന്റ് സെക്രട്ടറിയും ഇന്റര്‍ മിനിസ്റ്റീരിയല്‍ ടീം ഫോര്‍ ഡ്രോട്ട് അസെസ്‌മെന്റ് ടീം ലീഡറുമായ അശ്വിന്‍ കുമാര്‍ ഐഎഎസിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് വിലയിരുത്തല്‍ നടത്തിയത്.