ചാലിശേരി പളളിത്തർക്കം: യാക്കോബായ സഭയ്ക്ക് താക്കീത്, അന്തിമ ഉത്തരവ് അട്ടിമറിക്കാൻ ശ്രമിക്കരുതെന്ന് കോടതി
യാക്കോബായ സഭയ്ക്ക് കർശന താക്കീത് നൽകിയ കോടതി, വിധി അട്ടിമറിയ്ക്കാൻ ശ്രമിക്കരുതെന്ന് മുന്നറിയിപ്പ് നൽകി. അന്തിമ വിധി പറഞ്ഞ കേസിൽ വീണ്ടും ഹർജിയുമായി വന്നാൽ കോടതിച്ചെലവ് നൽകേണ്ടിവരുമെന്നും ജസ്റ്റീസ് അരുൺ മിശ്ര താക്കീത് ചെയ്തു.
കൊച്ചി: ചാലിശേരി പളളിത്തർക്കക്കേസിൽ യാക്കോബായ സഭയ്ക്ക് തിരിച്ചടി. കയ്യൂക്കൂം അധികാരവും ഉപയോഗിച്ച് അന്തിമ ഉത്തരവ് അട്ടിമറിക്കാൻ ശ്രമിക്കരുതന്ന് സുപ്രീംകോടതി മുന്നറിയിപ്പ് നൽകി. ഇതിനിടെ പിറവം പളളിത്തർക്കകേസ് പരിഗണിക്കുന്നതിൽ നിന്ന് ഹൈക്കോടതിയിലെ മൂന്നാമത്തെ ബെഞ്ചും പിൻമാറി.
പളളികളിലെ അധികാരം സംബന്ധിച്ചും ഉടമസ്ഥത സംബന്ധിച്ചും ഓർത്തഡോക്സ് സഭയ്ക്ക് അനുകുലമായി മാസങ്ങൾക്ക് മുമ്പ് സുപ്രീംകോടതിയുടെ അന്തിമ ഉത്തരവ് പുറത്ത് വന്നിരുന്നു. മലങ്കര സഭയ്ക്ക് കീഴിലെ മുഴുവൻ പളളികളും 1934ലെ ഭരണഘടനപ്രകാരം ഭരിക്കണമെന്നായിരുന്നു ഉത്തരവ്. എന്നാൽ ഇത് ചോദ്യം ചെയ്ത് തൃശൂർ ചാലിശേരി സെന്‍റ് പീറ്റേഴ്സ് പളളിയ്ക്കുവേണ്ടി യാക്കോബായ വിഭാഗം സമർപ്പിച്ച ഹർജിയാണ് സുംപ്രീംകോടതി തളളിയത്.
യാക്കോബായ സഭയ്ക്ക് കർശന താക്കീത് നൽകിയ കോടതി, വിധി അട്ടിമറിയ്ക്കാൻ ശ്രമിക്കരുതെന്ന് മുന്നറിയിപ്പ് നൽകി. അന്തിമ വിധി പറഞ്ഞ കേസിൽ വീണ്ടും ഹർജിയുമായി വന്നാൽ കോടതിച്ചെലവ് നൽകേണ്ടിവരുമെന്നും ജസ്റ്റീസ് അരുൺ മിശ്ര താക്കീത് ചെയ്തു. ഇതിനിടെ പിറവം പളളിത്തർക്കേസിൽ തങ്ങൾക്കനുകൂലമായ സുപ്രീംകോടതി ഉത്തരവ് നടപ്പാക്കിക്കിട്ടണമെന്നാവശ്യപ്പെട്ട് ഓർത്തഡോക്സ് വിഭാഗം നൽകിയ ഹർജി പരിഗണിക്കുന്നതിൽ നിന്ന് ഹൈക്കോടതിയിലെ മൂന്നമാത്തെ ഡിവിഷൻ ബെഞ്ചും പിൻമാറി.
ജഡ്ജിമാരായ സി കെ അബ്ദുൾ റഹീം ടി വി അനിൽ കുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കാരണം വ്യക്തമാക്കാതെ പിൻമാറിയത്. യാക്കാബോയ വിഭാഗത്തിൽപ്പെട്ട ഹർജിക്കാർ ആക്ഷേപമുന്നയിച്ചതിനെത്തുടർന്ന് നേരത്തെ രണ്ട് ബെഞ്ചുകൾ പിൻമാറിയിരുന്നു.