മൃതദേഹം രാവിലെ ഒൻപതിന് ബന്ധുക്കൾ ഏറ്റുവാങ്ങും വിശ്വകർമ സർവീസ് സൊസൈറ്റിയുടെ ശ്മശാനത്തിലാണ് സംസ്കാരം  

കോട്ടയം: ചങ്ങനാശേരിയിൽ ആത്മഹത്യ ചെയ്ത ദന്പതികളുടെ സംസ്കാരം ഇന്ന് നടക്കും. തുരുത്തിയിലെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം രാവിലെ ഒൻപതിന് ബന്ധുക്കൾ ഏറ്റുവാങ്ങും. ചങ്ങനാശേരി ഫാത്തിമാ പുരത്തുള്ള വിശ്വകർമ സർവീസ് സൊസൈറ്റിയുടെ ശ്മശാനത്തിലാണ് സംസ്കാരം. 

സംസ്കാരത്തിന് മുൻപ് ശ്മശാനത്തിന് സമീപം പൊതുദർശനത്തിനുള്ള സൗകര്യമൊരുക്കും. സ്വന്തമായി വീടില്ലാത്തതിനാലാണ് ഇരുവീട്ടുകാരും ചേർന്ന് മൃതദേഹങ്ങൾ നേരെ ശ്മശാനത്തിലേക്ക് കൊണ്ടുവരാൻ തീരുമാനിച്ചത്. അതിനിടെ ദമ്പതികൾ ആത്മഹത്യ ചെയ്ത വാകത്താനത്തെ വാടക വീട്ടിൽ അന്വേഷണ സംഘം ഇന്ന് തെളിവെടുപ്പ് നടത്തും. ആത്മഹത്യാ കുറിപ്പ് അടക്കമുള്ളവ പരിശോധിക്കും.

സിപിഎം നഗരസഭാംഗത്തിന്റെ പരാതിയിൽ പൊലീസ് ചോദ്യം ചെയ്തു വിട്ട സ്വര്‍ണ്ണപ്പണിക്കാരായ ചങ്ങനാശേരി പുഴവാത് ഇടവളഞ്ഞിയിൽ സുനിൽ കുമാർ, ഭാര്യ രേഷ്മ എന്നിവരാണ് വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. വാകത്താനത്തെ വാടക വീട്ടിൽ തൊട്ടടുത്ത് താമസിക്കുന്ന സഹോദരനെ ഫോണിൽ വിളിച്ച ശേഷമായിരുന്നു ആത്മഹത്യ. ഇവരെ മോഷണക്കുറ്റത്തിനാണ് ചോദ്യം ചെയ്തത്. സ്വര്‍ണ്ണത്തില്‍ തൂക്കക്കുറവുണ്ടായെന്ന പരാതിയിലാണ് പൊലീസ് ഇവരെ വിളിച്ചുവരുത്തിയത്. 

ചെങ്ങനാശ്ശേരി നഗരസഭാംഗവും സിപിഎം ലോക്കൽകമ്മിറ്റി അംഗവുമായ സജി കുമാറിൻറെ പരാതിയിലാണ് പോലീസ് ഇവരെ ചോദ്യംചെയ്തത്. സജി കുമാറിന്റെ വീട്ടിൽ സ്വർണപ്പണിക്കാരനായിരുന്നു സുനിൽ കുമാറും രേഷ്മയും. സജികുമാർ നിർമ്മിച്ച് നൽകാൻ ഏൽപ്പിച്ച 600 ഗ്രാമോളം വരുന്ന 44 വളകൾ നഷ്ടമായെന്നായിരുന്നു പരാതി. ഇരുവരേയും സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി എസ്ഐ പി.എ. ഷമീർ ഖാൻ ചോദ്യം ചെയ്തു. സ്വർണം തിരിച്ച് കൊടുക്കാമെന്ന ഉറപ്പിലാണ് ഇരുവരേയും വിട്ടയച്ചതെന്നും മർദ്ദിച്ചിട്ടില്ലെന്നും എസ്ഐ വിശദീകരിച്ചു. എന്നാൽ മർദ്ദനമേറ്റെന്നാണ് ബന്ധുക്കളുടെ പരാതി. ആത്മഹത്യാക്കുറിപ്പ് പൊലീസ് മറച്ചുവെച്ചുവെന്നും പരാതിയുണ്ട്.