മാരക ലഹരിമരുന്നായ നൈട്രോസെപാം ഗുളികകൾ ബൈക്കിൽ കടത്തിയ കേസിലെ പ്രതിക്ക് നാല് വർഷം കഠിനതടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചു
ആലപ്പുഴ: മാരക ലഹരിമരുന്നായ നൈട്രോസെപാം ഗുളികകൾ ബൈക്കിൽ കടത്തിയ കേസിലെ പ്രതിക്ക് നാല് വർഷം കഠിനതടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പത്തനംതിട്ട കോഴഞ്ചേരി സ്വദേശി രഞ്ജു സുരേഷിനെയാണ് (27) ആലപ്പുഴ അഡീഷണൽ സെഷൻസ് ജഡ്ജ് എസ് ഭാരതി ശിക്ഷിച്ചത്. 2019 ഓഗസ്റ്റ് 29നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചെങ്ങന്നൂർ ഐപിസി ഹെബ്രോൺ പ്രാർത്ഥനാലയത്തിന് മുൻവശം വെച്ച് ബൈക്കിൽ 100 നൈട്രോസെപാം ടാബ്ലറ്റുകളുമായി വന്ന പ്രതിയെ എക്സൈസ് സംഘം പിടികൂടുകയായിരുന്നു.
അന്നത്തെ ചെങ്ങന്നൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ ജി പ്രകാശും പാർട്ടിയും ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി, നാല് വർഷത്തെ തടവ് ശിക്ഷയ്ക്ക് പുറമെ 25,000 രൂപ പിഴയൊടുക്കാനും ഉത്തരവിട്ടു. പ്രോസ്സിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക്ക് പ്രോസ്സിക്യൂട്ടർ എസ് എ ശ്രീമോൻ ഹാജരായി.


