ചെങ്ങന്നൂരിലെ ക്രിസ്ത്യന്‍ കോളേജിലെത്തുന്ന ഹെലികോപ്റ്ററുകളുടെ നിയന്ത്രണം  ചെങ്ങന്നൂർ ഐ.എച്.ആർ.ഡി. കോളേജിലെ ഈ പൂർവ്വ വിദ്യാർത്ഥിനിയുടെ കയ്യില്‍ ഭദ്രമായിരുന്നു. 

ആലപ്പുഴ: ശക്തമായ പ്രളയത്തില്‍നിന്ന് കരകയറുകയാണ് കേരളം. സമയോചിതമായ രക്ഷാപ്രവര്‍ത്തനം കേരളത്തെ വലിയ ദുരന്തത്തില്‍നിന്നാണ് തിരിച്ചുപിടിച്ചത്. സൈന്യവും മത്സ്യത്തൊഴിലാളികളും മറ്റുള്ളവരും കൈ മെയ് മറന്ന് നടത്തിയ സമയോചിത ഇടപെടലാണ് ഇതിന് പിന്നിലെന്ന് സംശമില്ല. ബോട്ടുകള്‍ക്ക് ചെന്നെത്താന്‍ കഴിയാത്തിടങ്ങളില്‍ രക്ഷയായത് നേവിയുടെയും വ്യോമസേനയുടെയും ഹെലികോപ്റ്ററുകളായിരുന്നു. 

 പ്രളയം ഏറ്റവുമധികം ബാധിച്ച സ്ഥലങ്ങളിലൊന്നാണ് 
ആലപ്പുഴയിലെ ചെങ്ങന്നൂര്‍. ഇവിടെ രക്ഷാപ്രവര്‍ത്തനം ദുഷ്കരമായിരുന്നു. ഈ പ്രദേശത്ത് രക്ഷാപ്രവര്‍ത്തന്തതിന് എത്തിയ ഹെലികോപ്റ്ററുകളെ നിയന്ത്രിച്ചിരുന്നത് മലയാളിയായ എയര്‍ഫോഴ്സ് സ്ക്വാഡ്രണ്‍ ലീഡര്‍ അന്‍ഷ വി തോമസ് ആയിരുന്നു. 

ചെങ്ങന്നൂരിലെ ക്രിസ്ത്യന്‍ കോളേജിലെത്തുന്ന ഹെലികോപ്റ്ററുകളുടെ നിയന്ത്രണം ചെങ്ങന്നൂർ ഐ.എച്.ആർ.ഡി. കോളേജിലെ ഈ പൂർവ്വ വിദ്യാർത്ഥിനിയുടെ കയ്യില്‍ ഭദ്രമായിരുന്നു. ഹെലികോപ്റ്ററുകൾ എവിടേക്ക് പോകണം, എവിടെയൊക്കെ ഭക്ഷണം വിതരണം ചെയ്യണം എന്നതുൾപ്പെടെയുള്ളവ നിയന്ത്രിച്ചത് അൻഷയാണ്. സഹായത്തിനായി ചെങ്ങന്നൂർ കവിയൂർ സ്വദേശിയും എയർഫോഴ്സ് ഉദ്യോഗസ്ഥനുമായ മനു മോഹനും ഒപ്പമുണ്ടായിരുന്നു. നിരന്തരം ഹെലികോപ്റ്ററുകൾ ഇവിടെ എത്തുകയും ടൺ കണക്കിന് ഭക്ഷ്യ വസ്തുക്കൾ വിതരണത്തിനായി കൊണ്ടു പോകുകയും ചെയ്തു. ഏതാണ്ട് അര മണിക്കൂർ ഇടവിട്ടാണ് ഹെലികോപ്റ്ററുകൾ എത്തി ഭക്ഷ്യ വിതരണം നടത്തി പോകുന്നത്.