ശബരിമല വിഷയത്തിൽ ആശയക്കുഴപ്പം നിലനില്‍ക്കുന്നില്ല. യുഡിഎഫ് ഒറ്റക്കെട്ടാണ്. എഐസിസി നേരത്തെ സ്വീകരിച്ച നിലപാടിന്റെ ഭാഗമാണ് രാഹുൽ ഇപ്പോള്‍ പറഞ്ഞതെന്നും ചെന്നിത്തല.

കോഴിക്കോട്: ശബരിമല യുവതീ പ്രവേശനത്തെ പിന്തുണച്ചത് രാഹുല്‍ ഗാന്ധിയുടെ വ്യക്തിപരമായ നിലപാടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിൽ വിശ്വാസികൾക്ക് ഒപ്പം നില്‍ക്കാന്‍ നേതൃത്വം അനുമതി നല്‍കിയിട്ടുണ്ട്. ശബരിമല വിഷയത്തിൽ ആശയക്കുഴപ്പം നിലനില്‍ക്കുന്നില്ല. യുഡിഎഫ് ഒറ്റക്കെട്ടാണ്. എഐസിസി നേരത്ത സ്വീകരിച്ച നിലപാടിന്റെ ഭാഗമാണ് രാഹുൽ ഇപ്പോള്‍ പറഞ്ഞതെന്നും ചെന്നിത്തല വ്യക്തമാക്കി. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വ്യക്തിപരമായി സ്ത്രീകളുടെ ശബരിമല പ്രവേശനത്തെ താന്‍ എതിര്‍ക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും എന്നാല്‍ തന്റെ പാര്‍ട്ടിക്ക് ഇതില്‍ നിന്ന് വ്യത്യസ്തമായ ഒരു നിലപാടാണ് ഉള്ളതെന്നും രാഹുല്‍ ഗാന്ധി ഒരു ഇംഗ്ലീഷ് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു ചെന്നിത്തല. 

ഉമ്മൻ ചാണ്ടി സർക്കാർ 2016 ല്‍ നൽകിയ സത്യവാങ്മൂലത്തില്‍ എടുത്ത അതേ നിലപാടിൽ തന്നെയാണ് യുഡിഎഫ് ഇപ്പോഴുമെന്ന് ചെന്നിത്തല വ്യക്തമാക്കി. കേരളത്തിലെ കോൺഗ്രസ് വിശ്വാസികൾക്കൊപ്പം ഉറച്ച് നിൽക്കും. എൽഡിഎഫ് സർക്കാർ ഇപ്പോള്‍ പൊലീസ് രാജ് നടപ്പാക്കുകയാണ്. നാമജപയാത്ര നടത്തുന്നവർക്കെതിരെ പോലും പൊലീസ് നടപടി ഉണ്ടാകുന്നുണ്ട്. പൊലീസ് നടപടി കൂടുതൽ പ്രതിസന്ധി ഉണ്ടാക്കും. അക്രമം നടത്തുന്നവർക്ക് എതിരെ നടപടി വേണം. എന്നാൽ സമാധാനമായി പ്രതിഷേധിക്കുന്നവർക്കെതിരായ ഒരു നടപടിയോടും യോജിക്കാൻ കഴിയില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.