ബിലാസ്പൂര്‍ , സുര്‍ഗുജ ഡിവിഷനുകളില്‍ ആകെയുളള സീറ്റുകള്‍ 38 സീറ്റുകള്‍. 24 സീറ്റുള്ള ബിലാസ്പൂര്‍ ഡിവിഷനില്‍ കഴിഞ്ഞ തവണ ബിജെപി 12 ഉം കോണ്‍ഗ്രസ് 11 ഉം സീറ്റ് നേടി. ഒരു സീറ്റ് മാത്രമേ ബിഎസ്പിക്ക് ഈ മേഖലയില്‍നിന്ന് ലഭിച്ചുള്ളൂ എങ്കിലും രണ്ട് മണ്ഡലങ്ങളില്‍ രണ്ടാം സ്ഥാനത്തും ഏഴിടങ്ങളില്‍ മൂന്നാം സ്ഥാനത്തും വന്നു

റായ്പൂര്‍: ഛത്തിസ്ഗഢിൽ രണ്ടാം ഘട്ട വോട്ടെടടുപ്പ് മറ്റന്നാള്‍ നടക്കും. 72 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ബിലാസ്പൂര്‍, സുര്‍ഗുജ ഡിവിഷനുകളിലെ ഫലം നിര്‍ണായകമാവും. എസ് സി ,എസ് ടി, ആദിവാസി ഗോത്രവിഭാഗങ്ങള്‍ക്ക് മുന്‍ തൂക്കമുള്ള ഇവിടെ സഖ്യം രൂപീകരിച്ച് മല്‍സരിക്കുന്ന അജിത് ജോഗിക്ക് നിര്‍ണായക സ്വാധീനമുണ്ട്.

ബിലാസ്പൂര്‍ , സുര്‍ഗുജ ഡിവിഷനുകളില്‍ ആകെയുളള സീറ്റുകള്‍ 38 സീറ്റുകള്‍. 24 സീറ്റുള്ള ബിലാസ്പൂര്‍ ഡിവിഷനില്‍ കഴിഞ്ഞ തവണ ബിജെപി 12 ഉം കോണ്‍ഗ്രസ് 11 ഉം സീറ്റ് നേടി. ഒരു സീറ്റ് മാത്രമേ ബിഎസ്പിക്ക് ഈ മേഖലയില്‍നിന്ന് ലഭിച്ചുള്ളൂ എങ്കിലും രണ്ട് മണ്ഡലങ്ങളില്‍ രണ്ടാം സ്ഥാനത്തും ഏഴിടങ്ങളില്‍ മൂന്നാം സ്ഥാനത്തും വന്നു.

ഇത്തവണ സാഹചര്യം ഏറെ വ്യത്യസ്തം. കോണ്‍ഗ്രസില്‍ നിന്ന് തെറ്റിപ്പിരഞ്ഞ അജിത് ജോഗി , ബിഎസ്പിക്കും സിപിഐക്കുമൊപ്പം സഖ്യം രൂപീകരിച്ച് ശക്തമായ ത്രികോണ മല്‍സരം കാഴ്ചവെക്കുന്നു. എസ് സി , എസ്ടി വിഭാഗങ്ങള്‍ക്ക് മേധാവിത്വമുള്ള ബിലാസ്പൂരില്‍ അജിത് ജോഗിക്ക് ഇവര്‍ക്കിടയില്‍ ഗണ്യമായ സ്വാധീനമുണ്ട്. മൊത്തമുള്ള 24 സീറ്റുകളില്‍ ഒന്പതും സംവരണ സീറ്റുകളാണ് എന്നതും ശ്രദ്ധേയം.

ബിജെപിയേക്കാള്‍ കോണ്‍ഗ്രസ് വോട്ടുകള്‍ ഭിന്നിക്കാന്‍ ഇതിടയാക്കുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ ബിജെപിയുടെ ഏജന്‍റായാണ് ജോഗി പ്രവര്‍ത്തിക്കുന്നതെന്നും ജനം ഇത് തിരിച്ചറിയുമെന്നുമാണ് കോണ്‍ഗ്രസ് പറയുന്നത്. ജനസംഖ്യയില്‍ 45 ശതമാനവും ആദിവാസി വിഭാഗങ്ങളാണ്. ഇവരില്‍ ഗോണ്ട്, ഉറോവോണ്‍ ആദിവാസി വിഭാഗങ്ങള്‍ പരമ്പരാഗതമായി ജോഗിയെ പിന്തുണയ്ക്കുന്നവരാണ്. ഒന്നരപതിറ്റാണ്ടിന് ശേഷം അധികാരത്തില്‍ തിരിച്ചെത്താന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസിന് ഇത് വലിയ തലവേദന സൃഷ്ടിക്കും.