നിലവിലുള്ള സിപിഎം മന്ത്രിമാരെ മാറ്റാതെ ജയരാജനെ കൊണ്ടു വന്നാൽ സിപിഐക്കും പുതിയ മന്ത്രിവേണം എന്നതായിരുന്നു അവരുടെ ആവശ്യം. പക്ഷെ പഴയ കടുംപിടുത്തം സിപിഐക്ക് ഇപ്പോൾ ഇല്ലെന്നാണ് സൂചനകൾ. 

തിരുവനന്തപുരം: ഇ.പി.ജയരാജന്റെ മന്ത്രിസഭയിലേക്കുള്ള മടക്കത്തിനൊപ്പം സിപിഐക്ക് കാബിനറ്റ് പദവിയോടെ ചീഫ് വിപ്പ് സ്ഥാനം നൽകിയേക്കും. 

ഇപി ജയരാജന്റെ മടക്കത്തിൽ നേരത്തെ ഉടക്കിട്ടത് സിപിഐയായിരുന്നു. നിലവിലുള്ള സിപിഎം മന്ത്രിമാരെ മാറ്റാതെ ജയരാജനെ കൊണ്ടു വന്നാൽ സിപിഐക്കും പുതിയ മന്ത്രിവേണം എന്നതായിരുന്നു അവരുടെ ആവശ്യം. പക്ഷെ പഴയ കടുംപിടുത്തം സിപിഐക്ക് ഇപ്പോൾ ഇല്ലെന്നാണ് സൂചനകൾ. 

കാബിനറ്റ് പദവിയോടെ ചീഫ് വിപ്പ് സ്ഥാനം നൽകി സിപിഐയുടെ പരാതി തീർക്കാനാണ് സിപിഎമ്മിന്റെ ശ്രമം. യുഡിഎഫ് പി.സി.ജോർജ്ജിന് കാബിനറ്റ് പദവിയുള്ളള്ള ചീഫ് വിപ്പ് സ്ഥാനം നൽകിയപ്പോൾ ധൂർത്തെന്ന് പറഞ്ഞ് ഇടതുമുന്നണി വിമർശിച്ചിരുന്നു. 

ജയരാജൻറെ മടക്കം സംബന്ധിച്ച് പിണറായി വിജയനും കോടിയേരി ബാലകൃഷ്ണൻും കാനം രാജേന്ദ്രനുമായി ആശയവിനിമയം നടത്തി. മുഖ്യമന്ത്രി അമേരിക്കയിൽ ചികിത്സ പോകുന്നതിന് മുമ്പ് 14 നോ 17 നോ ജയരാജന്റെ സത്യപ്രതിജ്ഞ ഉണ്ടാകും. 

മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോകുമ്പോൾ പകരം ചുമതല ജയരാജന് നൽകുമെന്നാണ് സൂചന. നേരത്തെ കൈകാര്യം ചെയ്ത വ്യവസായവകുപ്പ് തന്നെ അദ്ദേഹത്തിന് ലഭിക്കും. നിലവിൽ വ്യവസായം കൈകാര്യം ചെയ്യുന്ന എ.സി.മൊയ്തീന് തദ്ദേശസ്വയംഭരണസ്ഥാപനവകുപ്പായിരിക്കും ലഭിക്കുക. ആ വകുപ്പ് കൈകാര്യം ചെയ്യുന്ന കെ.ടി.ജലീലിന് സാമൂഹികക്ഷേമവകുപ്പ് കിട്ടും. നിലവിൽ ആരോ​ഗ്യവകുപ്പ് മന്ത്രി കെ.കെ.ഷൈലജയാണ് ഇൗ വകുപ്പ് കൈകാര്യം ചെയ്യുന്നത്. 

വകുപ്പ് വിഭജനം സംബന്ധിച്ച കാര്യങ്ങളിൽ നാളെ ചേരുന്ന സിപിഎം സെക്രട്ടറിയേറ്റ് അന്തിമ തീരുമാനം എടുക്കും.പുന:സംഘടനയിൽ നാളെ വ്യക്തത വരുമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രൻപിള്ള പറഞ്ഞു. എന്നാൽ ഇപി ജയരാജൻ ഒന്നും പ്രതികരിച്ചില്ല.