ഉത്തരകൊറിയ ആണവ, മിസൈല്‍ പരീക്ഷണങ്ങള്‍ അവസാനിപ്പിക്കണമെന്ന് ചൈന. ഉത്തരകൊറിയക്കെതിരെ ഐക്യരാഷ്‌ട്രസഭ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് ചൈനയുടെ ഇടപെടല്‍. അമേരിക്കയും ദക്ഷിണകൊറിയയും പ്രശ്നങ്ങള്‍ കൂടുതല്‍ വഷളാക്കാന്‍ ശ്രമിക്കരുതെന്നും ചൈന ആവശ്യപ്പെട്ടു.

നിരോധനം ലംഘിച്ച് മിസൈല്‍ പരീക്ഷണങ്ങള്‍ നടത്തുന്ന ഉത്തരകൊറിയക്കെതിരെ ഉപരോധം ഏ‌ര്‍പ്പെടുത്താനുളള തീരുമാനം ഉചിതമാണ്. എന്നാല്‍ അന്തിരമമായ പ്രശ്നപരിഹാരം അതല്ല, മേഖലയിലെ സമാധാനം ഉറപ്പാക്കാന്‍ കൊറിയയുമായി ചര്‍ച്ചകള്‍ തുടരേണ്ടതുണ്ട്, ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യീ വ്യക്തമാക്കി, കൊറിയന്‍ പ്രശ്നം അതിന്റെ നിര്‍ണ്ണായകഘട്ടത്തിലാണ്. അമേരിക്കയും ദക്ഷിണകൊറിയയും പ്രശ്നം സങ്കീര്‍ണ്ണമാക്കരുതെന്നും ചൈന ആവശ്യപ്പെട്ടു. ഉത്തരകൊറിയന്‍ വിദേശകാര്യമന്ത്രിയുമായി ചൈനീസ് വിദേശകാര്യമന്ത്രി കൂടിക്കാഴ്ച നടത്തി. ഉപരോധത്തിന്റെ പശ്ചാത്തലത്തില്‍ ലോകരാഷ്‌ട്രങ്ങളെ പ്രകോപിപ്പിക്കുന്ന ഒരു തീരുമാനമെടുക്കരുതെന്നും കൂടിക്കാഴ്ചയില്‍ ചൈന ആവശ്യപ്പെട്ടു അടുത്തദിവസം ചേരുന്ന ആസിയാന്‍ രാഷ്‌ട്രങ്ങളുടെ യോഗത്തിലും കൊറിയന്‍ വിഷയം സജീവ ചര്‍ച്ചയാകുമെന്ന് തീര്‍ച്ചയാണ്. 

ഉത്തരകൊറിയയില്‍ നിന്നുള്ള കയറ്റുമതിക്ക് നിരോധനമേര്‍പ്പെടുത്താനുള്ള പ്രമേയം ഐക്യരാഷ്ട്രഭയുടെ എല്ലാ അംഗങ്ങളുടേയും പിന്തുണയോടെയായിരുന്നു പാസായത്. കൊറിയെ പിന്തുണയ്‌ക്കുന്ന ചൈന ഇക്കുറി ഉപരോധത്തിന് അനുകൂലമായി വോട്ടു ചെയ്തത് ശ്രദ്ധേയമാണ്. വര്‍ഷം മൂന്നൂറ് കോടി രൂപയുടെ കയറ്റുമതി നടത്തുന്ന ഉത്തരകൊറിയക്ക് കനത്ത തിരച്ചടിയാണ് പുതിയ ഉപരോധ തീരുമാനം. കഴിഞ്ഞ മാസം നടത്തിയ രണ്ട് ഭൂഖണ്ഡാന്തര മിസൈലുകളുടെ പരീക്ഷണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഐക്യരാഷ്‌ട്രസഭയുടെ നടപടി.