പെണ്‍കുട്ടി കൂട്ടുകാരിയോടൊപ്പം കെ.എസ്.ആര്‍.ടി.സി എം.ഡിയെ കാണാന്‍ തിരുവനന്തപുരത്തെത്തി

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയെ ചങ്കായി സ്നേഹിച്ച ആ പെണ്‍കുട്ടി ആരെന്നുളള സസ്പെന്‍സുകള്‍ക്ക് വിട. ചങ്ക് ബസ്സിന്‍റെ ചങ്കായ ആ പെണ്‍കുട്ടിയുടെ പേര് റോസ്മിയെന്നാണ്. കോട്ടയത്ത് വിദ്യാര്‍ത്ഥിയാണ് റോസ്മി. 

ഈരാറ്റുപേട്ട - കളത്വ-കോട്ടയം-കട്ടപ്പന റൂട്ടില്‍ ഓടിക്കൊണ്ടിരുന്ന ആര്‍എസ്‍സി 140 കെ.എസ്.ആര്‍.ടി.സി ബസ് റൂട്ട് പുനക്രമീകരണത്തെതുടര്‍ന്ന് ബസ്സിനെ ഈരാറ്റുപേട്ട ഡിപ്പോയില്‍ നിന്ന് ആലുവയ്ക്ക് മാറ്റി. താന്‍ സ്ഥിരമായി യാത്ര ചെയ്തിരുന്ന ബസ് റൂട്ടില്‍ നിന്ന് മാറ്റിയതറിഞ്ഞ് റോസ്മി ആലുവ ഡിപ്പോയിലേക്ക് വിളിച്ചു. 

പിന്നീട് സമൂഹ മാധ്യമങ്ങളില്‍ വൈറലായ ഈ ഫോണ്‍ കോളിനെ തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി. ബസ് ഈരാറ്റുപേട്ടയ്ക്ക് തിരികെ നല്‍കി. മാത്രമല്ല ആര്‍എസ്‍സി 140 ന് ചങ്ക് ബസ് എന്ന് പേര് നല്‍കാനും എം.ഡി. നിര്‍ദ്ദേശം നല്‍കി. സൗമ്യതയോടെ പെണ്‍കുട്ടിയോട് സംസാരിച്ച ആലുവ ഡിപ്പോ ഇന്‍സ്പെക്ടര്‍ സി ടി ജോണിക്ക് കോര്‍പ്പറേഷന്‍ വക അഭിനന്ദനവും ലഭിച്ചിരുന്നു.

എന്നാല്‍ അപ്പോഴും ഡിപ്പോയിലേക്ക് വിളിച്ച പെണ്‍കുട്ടി ആരെന്ന് കണ്ടെത്താനുളള ചര്‍ച്ചകള്‍ സമൂഹ മാധ്യമങ്ങളിലും പൊതു ഇടങ്ങളിലും സജീവമായി നില്‍ക്കുകയായിരുന്നു. ഇതിനിടെയാണ് പെണ്‍കുട്ടി കൂട്ടുകാരിയോടൊപ്പം കെ.എസ്.ആര്‍.ടി.സി എം.ഡിയെ കാണാന്‍ തിരുവനന്തപുരത്തെത്തിയത്. റോസ്മിക്ക് ഉപഹാരമായി കെ.എസ്.ആര്‍.ടി.സി. അഭിനന്ദന പത്രവും നല്‍കി.