തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യനിരോധനം നടപ്പിലാക്കണമെന്നാവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങളില്‍ മുന്‍ നിരയിലാണ് ലത്തീന്‍ അതിരൂപത. പാതയോരത്തെ ബാറുകള്‍ തുറന്നതിനെതിരെ സര്‍ക്കാരിനെതിരെ ആര്‍ച്ച് ബിഷപ് എം സൂസൈപാക്യത്തിന്റെ നേതൃത്വത്തില്‍ സര്‍ക്കാരിനെതിരെ ശക്തമായ പ്രതിഷേധമാണ് നടത്തി വരുന്നത്. എന്നാല്‍ മദ്യനിരോധനം ആവശ്യപ്പെട്ട് സമരം ചെയ്യുന്ന ലത്തീന്‍ അതിരൂപത വൈന്‍ ഉത്പാദനത്തില്‍ 900 ശതമാനം വര്‍ദ്ധനവ് വരുത്താന്‍ അനുമതി തേടി എക്‌സൈസ് വകുപ്പിന് അപേക്ഷ നല്‍കി. 

ടൈംസ് ഓഫ് ഇന്ത്യ നല്‍കിയ വിവരാവാകശത്തിലാണ് ലത്തീന്‍ അതിരൂപതയുടെ ഇരട്ടത്താപ്പ് വ്യക്തമായത്. നിലവില്‍ 250 ലിറ്റര്‍ വൈന്‍ ഉത്പാദിപ്പിക്കാനാണ് അനുമതി. ഇത് 2500 ലിറ്റര്‍ ആക്കി ഉയര്‍ത്തണമെന്നാണ് എം സൂസൈപാക്യം എക്‌സൈസ് വകുപ്പിന് നല്‍കിയ അപേക്ഷയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ എക്‌സൈസ് ജോയിന്റ് കമ്മീഷ്ണര്‍ രൂപതയുടെ ആവശ്യം തള്ളി. അപേക്ഷയില്‍ ആഴശ്യപ്പെട്ട അളവും പുരോഹിതരുടെ എണ്ണവും തമ്മില്‍ ഒത്തുപോകില്ലെന്ന് ചൂണ്ടിക്കാട്ടി എക്‌സൈസ് വകുപ്പ് അുമതി നിഷേധിക്കുകയായിരുന്നുവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

കേരള കത്തോലിക് ബിഷപ്‌സ് കൗണ്‍സിലിന്റെ പ്രസിഡന്റ് കൂടിയാണ് സൂസൈപാക്യം. 408 പുരോഹിതര്‍ക്കാണ് വൈന്‍ പ്രെയറിന് 25000 ലിറ്രര്‍ വൈന്‍ വേണമെന്ന് സൂസൈപാക്യം അപേക്ഷ നല്‍കിയത്. ഏപ്രില്‍ ആദ്യ വാരം സൂസൈപാക്യത്തിന്റെ അപേക്ഷ എക്‌സൈസ് വകുപ്പ് തിരിച്ചയച്ചു. എന്നാല്‍ ഇതുവരെയും സൂസൈപാക്യം എക്‌സൈസ് വകുപ്പിന് മറുപടി നല്‍കിയിട്ടില്ല.