കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ കസ്റ്റംസിന്റെയും യാത്രക്കാരന്‍റെയും തൊണ്ടിമുതലും ദൃക്‌സാക്ഷിയും കളി അവസാനിച്ചു.സ്വര്‍ണ്ണം കടത്തിയ യാത്രക്കാരന്റെ ഉദരത്തില്‍ നിന്ന് വയറിളക്കി തൊണ്ടി പുറത്തെടുത്തതോടെ കസ്റ്റംസുകാരുടെ മൂന്ന് ദിവസത്തെ നെട്ടോട്ടത്തിന് വിരാമമായി. മാല പൊട്ടിച്ച് വിഴുങ്ങി പൊലീസിനെ വട്ടം കറക്കിയ ഫഹദ് ഫാസിലിന്റെ തൊണ്ടി മുതലും ദൃക്‌സാക്ഷിയും സിനിമയിലെ ദൃശ്യത്തിന് സമാനമായിരുന്നും സംഭവങ്ങള്‍.

തിങ്കളാഴ്ച രാത്രി ദുബായില്‍ നിന്നെത്തിയ കണ്ണൂര്‍ സ്വദേശി നവാസാണ് കഥയിലെ നായകന്‍. നവാസ് സ്വര്‍ണ്ണം വിഴുങ്ങി കടത്താന്‍ ശ്രമിച്ചതായി കസ്റ്റംസിന് സംശയം. എയര്‍പോര്‍ട്ട് ഡോക്ടറുടെ പരിശോധനയില്‍ സംശയം ബലപ്പെട്ടു. ഇതോടെ കസ്റ്റംസ് നവാസിനേയും കൊണ്ട് നേരെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക്.

എന്നാല്‍ അവിടെ നിന്ന് പ്രതീക്ഷിച്ച പോലെ കാര്യങ്ങള്‍ നടന്നില്ല. പിന്നെ കോഴിക്കോട്ടേക്ക്. മെഡിക്കല്‍ കോളേജിലെത്തിയപ്പോള്‍ ഉദരത്തില്‍.ഏഴ് ലോഹ ഗുളികള്‍ ഉണ്ടെന്ന്കണ്ടെത്തി വയറിളക്കാന്‍ മരുന്ന് നല്‍കി പുറത്തെടുക്കാമെന്ന് ഡോക്ടര്‍മാര്‍. കസ്റ്റംസുകാര്‍ കാത്തിരിപ്പ് തുടര്‍ന്നു. ഒടുവില്‍ വ്യഴാഴ്ച രാവിലെ വയറിളക്കി. തൊണ്ടി മുതല്‍ പുറത്ത്. ഏഴ് സ്വര്‍ണ്ണ ഗുളികകള്‍. ഇതോടെയാണ് കസ്റ്റംസിന്റെ മൂന്ന് ദിവസത്തെ തൊണ്ടി മുതലും ദൃക്‌സാക്ഷിയും കളിക്ക് വിരാമമായത്.