കൂലി കിട്ടാതെ കട്ടിലിറക്കാന്‍ അനുവദിക്കില്ലെന്നാണ് സി.ഐ.ടി.യു തൊഴിലാളികളുടെ ഭീഷണി.

പാലക്കാട്: സാമൂഹികക്ഷേമപദ്ധതി പ്രകാരം വിതരണം ചെയ്യാന്‍ കൊണ്ടു വന്ന കട്ടിലുകള്‍ ഇറക്കാന്‍ നോക്കുകൂലി ആവശ്യപ്പെട്ട് സി.ഐ.ടി.യു. പാലക്കാട് ജില്ലയിലെ പെരുവെമ്പല്‍ പഞ്ചായത്ത് ദളിത് വിഭാഗത്തിലെ 60 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് സൗജന്യമായി വിതരണം ചെയ്യാനായി എത്തിച്ച കട്ടിലുകള്‍ക്കാണ് സി.ഐ.ടി.യു തൊഴിലാളികള്‍ നോക്കുകൂലി ആവശ്യപ്പെട്ടത്.

ഒരു കട്ടില്‍ ഇറക്കാന്‍ 50 രൂപയാണ് തൊഴിലാളികള്‍ ലോറി ഡ്രൈവറോട് ആവശ്യപ്പെട്ടത്. എന്നാല്‍ അത്രയും തുക തന്റെ കൈയില്‍ ഇല്ലെന്നും കൈയിലുള്ള 1500 രൂപ നല്‍കാമെന്നും ലോറി ഡ്രൈവര്‍ പറഞ്ഞു. എന്നാല്‍ ഇത് അംഗീകരിക്കാന്‍ തയ്യാറാവാതിരുന്ന തൊഴിലാളികള്‍ ഡ്രൈവറെ ഭീഷണിപ്പെടുത്തുകയായിരുന്നു.

തുക നല്‍കാന്‍ ബാങ്ക് അധികൃതരും കരാരുകാരനും തയ്യാറാക്കാതെ വന്നതോടെ 110 കട്ടിലുകളുമായി വന്ന ലോറി പെരുവെമ്പില്‍ പിടിച്ചിട്ടിരിക്കുകയാണ്. തങ്ങള്‍ക്കുള്ള നോക്കുകൂലി കിട്ടാതെ കട്ടിലിറക്കാന്‍ മറ്റാരേയുംഅനുവദിക്കില്ലെന്നാണ് സി.ഐ.ടി.യു തൊഴിലാളികളുടെ ഭീഷണി. ഇന്നലെ 4 മണിക്ക് എത്തിയ ലോറി ലോഡിറക്കാന്‍ സാധിക്കാതെ ഇപ്പോഴും പഞ്ചായത്ത് ഓഫിസില്‍ കിടപ്പാണ്.