റിസോർട്ടിലെ കോൺഗ്രസ് എംഎൽഎമാർ തമ്മിൽ കയ്യാങ്കളി? ഒരാൾ ആശുപത്രിയിൽ
ജെ എൻ ഗണേഷ് ബിജെപിയുമായി സഹകരിക്കുന്നു എന്ന ആനന്ദ് സിംഗിന്‍റെ ആരോപണമാണ് ഇരുവരും തമ്മിലുള്ള സംഘർഷത്തിൽ കലാശിച്ചതെന്നാണ് അഭ്യൂഹം.
കർണ്ണാടക: രാഷ്ട്രീയ നാടകങ്ങൾ തുടരുന്ന കർണ്ണാടകത്തിലെ കോൺഗ്രസ് എം എൽ എമാർ തമ്മിൽ വാക്കു തർക്കവും കയ്യാങ്കളിയും. ബിഡദിയിലെ റിസോർട്ടിൽ കഴിയുന്ന രണ്ട് കോൺഗ്രസ് എം എൽ എമാർ തമ്മിൽ ഉന്തും തള്ളുമുണ്ടായെന്നാണ് റിപ്പോർട്ട്. ജെ എൻ ഗണേഷ്, ആനന്ദ് സിംഗ് എന്നിവർ തമ്മിലാണ് ഇന്ന് പുലർച്ചെ വാക്കേറ്റമുണ്ടായത്.
ആനന്ദ് സിംഗ് ബെംഗലൂരുവിലെ ആശുപത്രിയിൽ ചികിത്സ തേടി. വാക്കേറ്റത്തിനിടെ കുപ്പിയെടുത്ത് തലയ്ക്കടിക്കുകയായിരുന്നെന്നാണ് എന്‍ഡി ടിവി റിപ്പോര്‍ട്ട്.
ഗണേഷ് ബിജെപിയുമായി സഹകരിക്കുന്നു എന്ന ആനന്ദ് സിംഗിന്‍റെ ആരോപണത്തെത്തുടർന്നാണ് ഇരുവരും തമ്മിൽ സംഘർഷമുണ്ടായതെന്നാണ് അഭ്യൂഹം.
എന്നാൽ അഭ്യൂഹങ്ങൾ അടിസ്ഥാനരഹിതമാണെന്ന വാദവുമായി കോൺഗ്രസ് രംഗത്തെത്തി. നെഞ്ചുവേദനയെത്തുടർന്നാണ് ആനന്ദ് സിംഗ് ചികിത്സ തേടിയതെന്നും എം എൽ എമാർ തമ്മിൽ യാതൊരു വിഭാഗീയതയുമില്ലെന്നും കോൺഗ്രസ് പറഞ്ഞു. റിസോർട്ടിൽ കഴിയുന്ന എം എൽ എമാരുമായി കെ സി വേണുഗോപാൽ ഇന്ന് പ്രത്യേകം കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോര്‍ട്ട്.