കേന്ദ്ര വിലക്ക് കേരളത്തിന് നഷ്ടമാക്കിയത് ആയിരക്കണക്കിന് കോടി രൂപയെന്ന് മുഖ്യമന്ത്രി
യുഎഇ വാഗ്ദാനം ചെയ്ത പ്രളയ സഹായത്തിന് കേന്ദ്രം അനുമതി നിഷേധിച്ചതിനെ തുടർന്ന് കിട്ടാമായിരുന്ന ആയിരക്കണക്കിന് കോടി രൂപ നഷ്ടമായെന്ന് മുഖ്യമന്ത്രി. നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്നപ്പോൾ വിദേശ സഹായം സ്വീകരിച്ചിട്ടുണ്ടെന്നും പിണറായി.
തിരുവനന്തപുരം: പ്രളയ ദുരിതാശ്വാസവുമായി ബന്ധപ്പെട്ട് കേന്ദ്രത്തിനെതിരെ വീണ്ടും മുഖ്യമന്ത്രി പിണറായി വിജയന്‍. യുഎഇ വാഗ്ദാനം ചെയ്ത പ്രളയ സഹായത്തിന് കേന്ദ്രം അനുമതി നിഷേധിച്ചതിനെ തുടർന്ന് കിട്ടാമായിരുന്ന ആയിരക്കണക്കിന് കോടി രൂപ നഷ്ടമായെന്ന് പിണറായി വിജയന്‍ തിരുവനന്തപുരത്ത് പറഞ്ഞു.
വിദേശ രാജ്യങ്ങളിൽ നിന്ന് സഹായം സ്വീകരിക്കുന്നത് കേന്ദ്രം വിലക്കിയതിനുള്ള കാരണം എന്താണെന്ന് ഇപ്പോഴും വ്യക്തമല്ലെന്ന് മുഖ്യമന്ത്രി കൂട്ടിച്ചര്‍ത്തു. വിദേശ രാജ്യങ്ങളിൽ പോയി സഹായം തേടാൻ കേന്ദ്രം അനുമതി നല്‍കാതിരുന്നത് എന്തുകൊണ്ടെന്നും വ്യക്തമല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആയിരക്കണക്കിന് കോടി രൂപയാണ് അതിലൂടെ നഷ്ടപ്പെട്ടതെന്നും നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്നപ്പോൾ വിദേശ സഹായം സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.