Asianet News MalayalamAsianet News Malayalam

ശബരിമലയിൽ ഒരു സ്ത്രീ കൂടി കയറി, എന്താ ഇപ്പോൾ ഹർത്താൽ നടത്തുന്നില്ലേ? മുഖ്യമന്ത്രി

ശബരിമലയിലെ യുവതീപ്രവേശനത്തിൽ ഭക്തർക്ക് പരാതിയോ പ്രതിഷേധമോ ഉണ്ടായിരുന്നില്ല. സംഘപരിവാറാണ് അക്രമം അഴിച്ചുവിട്ടത്. സഹികെട്ടപ്പോൾ നാട്ടുകാർ തന്നെ സംഘടിച്ച് അവരെ തിരിച്ചയച്ചത് നമ്മൾ കണ്ടു. അത്രയേയുള്ളൂ സംഘപരിവാറിന്‍റെ ശൂരവീരപരാക്രമം: മുഖ്യമന്ത്രി.

cm pinarayi vijayan alleges sangh parivar is behind the harthal violence
Author
Thiruvananthapuram, First Published Jan 4, 2019, 6:55 PM IST

തിരുവനന്തപുരം: ശബരിമലയിലെ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ച ഹർത്താലിലെ അക്രമങ്ങൾക്കെതിരെ ശക്തമായ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ശബരിമലയിലേക്ക് സ്ത്രീകളെ ആരും നൂലിൽ കെട്ടി താഴ്ത്തിയതല്ല. അവർ സ്വന്തം ഇഷ്ടപ്രകാരം വന്നതാണെന്നും ആര് വന്നാലും സുരക്ഷ നൽകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

രണ്ടു യുവതികള്‍ ശബരിമല കയറിയപ്പോള്‍ ഹര്‍ത്താല്‍ നടത്തിയവര്‍ മൂന്നാമതൊരാള്‍ കയറിയപ്പോള്‍ നടത്തുന്നില്ലേ എന്ന് മുഖ്യമന്ത്രി പരിഹസിച്ചു. യുവതി കയറിയാല്‍ ആത്മാഹുതി ചെയ്യുമെന്ന് പറഞ്ഞ നേതാവ് ഇപ്പോഴും ഇവിടെയുണ്ടെന്നും കിളിമാനൂര്‍ കൊടുവഴന്നൂരില്‍ സി പി എം ലോക്കല്‍ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പറഞ്ഞു.

ശബരിമലയിലെ യുവതീപ്രവേശനത്തിൽ ഭക്തർക്ക് പരാതിയോ പ്രതിഷേധമോ ഉണ്ടായിരുന്നില്ല. മണിക്കൂറുകളോളം പ്രതിഷേധമുണ്ടായില്ല. ഭക്തർ സ്ത്രീകളെ തടഞ്ഞില്ല. സംഘപരിവാറാണ് അക്രമം അഴിച്ചുവിട്ടത്. അവർക്ക് ബഹുജനപിന്തുണയില്ല. സഹികെട്ടപ്പോൾ നാട്ടുകാർ തന്നെ സംഘടിച്ച് അവരെ തിരിച്ചയച്ചത് നമ്മൾ കണ്ടു. അത്രയേയുള്ളൂ സംഘപരിവാറിന്‍റെ ശൂരവീരപരാക്രമം: മുഖ്യമന്ത്രി പറഞ്ഞു.

സർക്കാർ ഓഫീസുകളും പാർട്ടി ഓഫീസുകളും സംഘപരിവാറിലെ അക്രമികൾ തകർത്തു. ജനങ്ങളെയും ആക്രമിച്ചു. എന്താണ് ഇവരുടെ ഉദ്ദേശം? നാട്ടിൽ എന്തെങ്കിലും പ്രശ്നങ്ങളുണ്ടാക്കണം. സംസ്ഥാനത്ത് പ്രശ്നമാണെന്ന് വരുത്തിത്തീർക്കണം. - മുഖ്യമന്ത്രി വിമർശിച്ചു. 

ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി പുറപ്പെടുവിച്ച വിധി തുല്യാവകാശവുമായി ബന്ധപ്പെട്ടതാണ്. ജാതീയമായ ധ്രുവീകരണം കേരളത്തിൽ നടക്കില്ല. - മുഖ്യമന്ത്രി വ്യക്തമാക്കി

ശബരിമലയിലെ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍റെ പ്രസ്താവന പുതിയ കാര്യമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

8, 9 തീയതികളിൽ കടയടക്കണമെന്ന് ട്രേഡ് യൂണിയനുകൾ വ്യാപാരികളോട് ആവശ്യപ്പെട്ടിട്ടില്ല. കടയടക്കണോ വേണ്ടയോ എന്ന് വ്യാപാരികൾ തന്നെ തീരുമാനിക്കട്ടെ. നിർബന്ധിച്ച് അടയ്ക്കണമെന്ന് ഒരിക്കലും പറയില്ലെന്നും, സഹകരിക്കണമെന്ന് അഭ്യർഥിക്കുകയാണ് ചെയ്തതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Follow Us:
Download App:
  • android
  • ios