രക്ഷാപ്രവര്‍ത്തനത്തിനിടെ പൊലീസുകാരന്റെ മരണം; മുഖ്യമന്ത്രി അനുശോചിച്ചു
- വിപിന്‍റെ കുടുംബത്തിന് എല്ലാ സംരക്ഷണവും ഉറപ്പുവരുത്തും
കൊല്ലം: കൊട്ടാരക്കരയിൽ രക്ഷാപ്രവർത്തനത്തിനിടെ അപകടത്തിൽ പെട്ട് മരിച്ച പൊലീസ് കൺട്രോൾ യൂനിറ്റിലെ ഡ്രൈവർ വിപിന്‍റെ വേർപാടിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. വിപിന്‍റെ കുടുംബത്തിന് എല്ലാ സംരക്ഷണവും സർക്കാർ ഉറപ്പുവരുത്തും. അപകടത്തിൽ പെട്ട മറ്റ് പൊലീസ് ഉദ്യോഗസ്ഥർക്ക് മതിയായ ചികിത്സ ഉറപ്പുവരുത്താനും മുഖ്യമന്ത്രി നിർദ്ദേശിച്ചു.
എം.സി റോഡില്‍ കൊട്ടാരക്കരയ്ക്ക് അടുത്ത് കുളക്കടയിലാണ് സംഭവം. പുലര്‍ച്ചെ ഇവിടെ ഒരു കാര്‍ വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് അപകടമുണ്ടായിരുന്നു. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനത്തിനെത്തിയ മൂന്ന് പൊലീസുകാര്‍ക്കിടിയിലേക്കാണ് ലോറി പാഞ്ഞുകയറിയത്. പുത്തൂർ എസ്.ഐ വേണു ഗോപാൽ ദാസ്, എഴുകോൺ എസ്.ഐ അശോകൻ എന്നിവരാണ് ഗുരുതരാവസ്ഥയില്‍ കിംസ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്.