കൊച്ചി: ലോ അക്കാദമി വിഷയത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. നടരാജപിള്ളയോട് തനിക്ക് ബഹുമാനം മാത്രമാണ്. പേര് ഓ‍ര്‍മ്മയില്‍ വരാത്തത് കൊണ്ടാണ് ഏതോ ഒരു പിള്ള എന്നു പറഞ്ഞത്. രാജഭരണ കാലത്ത് കണ്ടുകെട്ടിയ ഭൂമി നടരാജ പിള്ളയുടെ കുടുംബത്തിന് തിരികെ നല്‍കാന്‍ ഈ സര്‍ക്കാറിന് കഴിയില്ല. ഇത് 1959 അല്ലെന്നും വിരട്ടലൊന്നും വേണ്ടെന്നും പിണറായി പറഞ്ഞു. കരുണാകരന്‍ വിപണിവില ഈടാക്കി സ്ഥലം പതിച്ചുകൊടുത്ത കാലത്ത് ആരും എതിര്‍പ്പുമായി വന്നില്ല. കരുണാകരന്റെ മകന്‍ മുരളീധരന്‍ ഇപ്പോള്‍ സത്യഗ്രഹമിരിക്കുന്നത് ഔചിത്യമാണോയെന്ന് പരിശോധിക്കണമെന്നും പിണറായി പറഞ്ഞു. പണ്ടും പല സമയത്തും അച്ഛനെതിരെ മുരളീധരന്‍ നിലപാടെടുത്തത് എല്ലാവര്‍ക്കും അറിയാമെന്നും പിണറായി പറഞ്ഞു. സി.പി.ഐക്കിതിരെ പരോക്ഷമായ വിമര്‍ശനവും അദ്ദേഹം ഉന്നയിച്ചു.