ബഡ്ജറ്റില്‍ പ്രതീക്ഷയര്‍പ്പിച്ച് കൊച്ചി ക്യാൻസര്‍ സെന്‍റര്‍
കൊച്ചി: ക്യാൻസര്‍ സെന്‍ററിന് പുതിയ ബജറ്റിലെങ്കിലും അനുകൂല പ്രഖ്യാപനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് മധ്യകേരളത്തിലെ ജനങ്ങള്‍. കഴിഞ്ഞ മൂന്നു ബജറ്റുകളിലായി 30 കോടിരൂപ വകയിരുത്തിയിട്ടും തറക്കല്ലിനപ്പുറം പദ്ധതി വളര്‍ന്നിട്ടില്ല.
മലബാറിലെയും മധ്യകേരളത്തിലെയും രോഗികളുടെ ഏറെക്കാലമായുളള ആവശ്യമായ കൊച്ചി ക്യാൻസര്‍ സെന്‍ററിനായി 2013-14 ബജറ്റില്‍ വകയിരുത്തിയത് 5 കോടി രൂപയാണ്.തുടര്‍ന്നുളള ബജറ്റിലും കിട്ടി 5 കോടി.കഴിഞ്ഞ തവണ 20 കോടിയും.
മൂന്നു ഘട്ടമായി നടപ്പാക്കാൻ ഉദ്ദേശിച്ച പദ്ധതിയ്ക്ക് തറക്കല്ലിട്ടത് 2014 ആഗസ്ത് 18ന്.രണ്ടു കൊല്ലത്തിനകം പദ്ധതി പൂര്‍ത്തിയാക്കുമെന്നായിരുന്നു അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനദിവസം പ്രഖ്യാപിച്ചത്.എന്നാല്‍ തറക്കല്ലിനപ്പുറം പദ്ധതി മുന്നോട്ടു പോയിട്ടില്ല.
ആദ്യ ഘട്ടത്തില്‍ തുടങ്ങാൻ ഉദ്ദേശിച്ച ക്യാൻസര്‍ ഒപി പോലും പ്രവര്‍ത്തനം തുടങ്ങിയിട്ടില്ല. സ്പെഷ്യല്‍ ഓഫീസറ് ആശ തോമസ് പുതിയ സര്‍്കകാര്‍ എത്തിയതോടെ രാജിവെച്ചു.
ഇപ്പോള്‍ എറണാകുളം ജില്ലാ കളക്ടര്‍ക്കാണ് താത്കാലിക ചുമതല.സിപിഎമ്മിൻറെ വികസനസെമിനാറില്‍ ഉയര്‍ന്നു വന്ന പ്രധാന ആവശ്യങ്ങളിലൊന്ന് കൊച്ചി ക്യൻസര്‍ സെന്‍ററാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി സിപിഎം എറണാകുളം ജില്ലാ കമ്മിറ്റി സര്‍ക്കാരിന് നിവേദനം നല്‍കിയിട്ടുണ്ട്.
ഇപ്പോള്‍ മധ്യകേരളത്തിലെ രോഗികള്‍ തിരുവനന്തപുരം ആര്‍സിസിയെയാണ് ചികിത്സക്കായി ആശ്രയിക്കുന്നത്. കൊച്ചി ക്യാൻസര്‍ സെൻറര്‍ യാഥാര്‍ത്ഥ്യമായാല്‍ന സ്വകാര്യ ആശുപത്രികളിലെ ഭീമമായ ചികിത്സാചെലവ് താങ്ങാനാകാത്ത നൂറുകണക്കിന് രോഗികള്‍ക്കാണ് ആശ്വാസമാകുക.