പത്തനംതിട്ട: ശബരിമലയിലെ വെടിവഴിപാട് താത്കാലികമായി നിരോധിച്ചു. പത്തനംതിട്ട ജില്ലാകളക്ടറുടേതാണ് നടപടി. പൊലീസിന്റേയും ഫയര്‍ഫോഴ്‌സിന്റേയും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ശബരിമലയില്‍ വെടിവഴിപാട് അപകടകരമായ സാഹചര്യത്തിലെന്ന് പൊലീസ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ദേവസ്വം ബോര്‍ഡിന് വെടിമരുന്ന് സൂക്ഷിക്കാനുള്ള ലൈസന്‍സ് കാലാവധി തീര്‍ന്നുവെന്നും പൊലീസ് പത്തനംതിട്ട ജില്ലാ കളക്ടര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

വെടിമരുന്ന് സൂക്ഷിച്ചിരിക്കുന്നത് സുരക്ഷിതമല്ലാത്ത കെട്ടിടത്തിലാണെന്നും വെടിപ്പുരയ്ക്ക് അടുത്ത് കൊപ്രാപ്പുരയും വേസ്റ്റ് കത്തിക്കുന്ന സ്ഥലവുമുണ്ടെന്നും ഇത് വന്‍ ദുരന്തത്തിന് വഴിവച്ചേക്കാമെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ഇതിനോടെല്ലാം ബോര്‍ഡ് അധികൃതര്‍ക്ക് നിഷേധാത്മക സമീപനമാണ് സ്വീകരിക്കുന്നതെന്നും പോലീസ് വ്യക്തമാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് കളക്ടറുടെ നടപടി.