പരിശോധന കർശനമാക്കും പ്രശ്നം കണ്ടെത്തിയാൽ 24 മണിക്കൂറിനകം പിന്‍വലിക്കും സുരക്ഷിതമെന്ന് ഉറപ്പുവരുത്തുമെന്ന് കമ്പനികള്‍

തിരുവനന്തപുരം: കുപ്പിവെള്ളത്തിൽ മാലിന്യം കണ്ടെത്തിയാല്‍ 24 മണിക്കൂറിനകം വിപണിയിൽ നിന്ന് പിന്‍വലിക്കാൻ നിര്‍ദേശം നല്‍കിയെന്ന് ഭക്ഷ്യസുരക്ഷ കമ്മീഷണർ. ആവർത്തിച്ചുള്ള പരിശോധനകളിൽ പരാജയപ്പെട്ടാൽ കമ്പനികളുടെ ലൈസൻസ് റദ്ദാക്കാനും തീരുമാനം. അതേസമയം, തുടര്‍ പരിശോധനകളില്‍ പ്രശ്നങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്നാണ് പല കമ്പനികളുടേയും വിശദീകരണം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ജനുവരി മുതല്‍ മെയ് മാസം വരെ പരിശോധിച്ച കുപ്പിവെള്ളത്തില്‍ പത്ത് കമ്പനികളുടെ ഒാരോ ബാച്ചിലാണ് ആരോഗ്യത്തിന് ഹാനികരമാകുന്ന തരത്തില്‍ മാലിന്യം കണ്ടെത്തിതയത്. പ്രശ്നം കണ്ടെത്തിയ ബാച്ച് കുപ്പിവെള്ളം വിപണിയിൽ നിന്ന് പിന്‍വലിച്ചശേഷം തടവു ശിക്ഷ ലഭിക്കത്തക്ക വിധം നിയമ നടപടികളും സ്വീകരിക്കുമെന്നാണ് ഭക്ഷ്യ സുരക്ഷ കമ്മിഷണറുടെ നിലപാട്.

അതേസമയം, എല്ലാ പരിശോധനകളും പൂർത്തിയാക്കി സുരക്ഷിതമാണെന്നുറപ്പാക്കിയാണ് കുടിവെള്ളം വിപണിയിലെത്തിക്കുന്നതെന്നാണ് കമ്പനികളുടെ വാദം. പരിശോധന കർശനമാക്കാനുള്ള നിര്‍ദേശം നൽകിയിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രിയും പ്രതികരിച്ചു.