ചെല്ലാനം: ഓഖി ദുരിതം വിതച്ച എറണാകുളം ചെല്ലാനത്ത് സൗജന്യ റേഷൻ വിതരണം കാര്യക്ഷമമല്ലെന്ന് ആക്ഷേപം. സൗജന്യ റേഷൻ മത്സ്യതൊഴിലാളികൾക്ക് മാത്രം ക്രമപ്പെടുത്തിയിരിക്കുന്നതിനാൽ ഓഖി ദുരിതത്തിൽപ്പെട്ട മറ്റുള്ളവർക്ക് റേഷൻ ലഭിക്കുന്നില്ലെന്നാണ് ആരോപണം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഓഖി ചുഴലിക്കാറ്റ് അറബിക്കടലിൽ താണ്ഡവമാടിയപ്പോൾ ചെല്ലാനം മറുവക്കാട്ടെയും വേളാങ്കണ്ണി ഭാഗത്തെയും നിരവധി കുടുംബങ്ങൾ ദുരിതാശ്വാസ ക്യാമ്പിലും ബന്ധുവീടുകളിലും അഭയം പ്രാപിച്ചിരുന്നു. ഇവർ തിരിച്ച് വീടുകളിലേക്ക് മടങ്ങുമ്പോൾ സൗജന്യ റേഷൻ ലഭിക്കുമെന്നായിരുന്നു വാഗ്ദാനം. സർക്കാർ ഉത്തരവനുസരിച്ച് മത്സ്യതൊഴിലാളി കുടുംബങ്ങൾക്ക് മാത്രം റേഷൻ നൽകിയാൽ മതിയെന്നതാണ് പ്രശ്നത്തിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. 

മത്സ്യതൊഴിലാളി ക്ഷേമനിധി കാർഡുള്ളവർക്ക് റേഷൻ ലഭിക്കുന്നുണ്ട്. ഇതോടെ കൂലിപ്പണിക്കാരും കെട്ടിട നിർമാണ തൊഴിലാളികളുമായ പ്രദേശത്തെ വലിയൊരു വിഭാഗം ലിസ്റ്റിന് പുറത്തായി. തഹസീൽദാറെ വിവരം അറിയിച്ചതോടെ ദുരിതാശ്വാസ ക്യാന്പിൽ കഴിഞ്ഞവർക്ക് റേഷൻ നൽകാൻ ഉത്തരവായി. എന്നാൽ 115 കുടുംബങ്ങൾ മാത്രമാണ് ക്യാന്പിലെ രജിസ്റ്ററിൽ ഒപ്പിട്ടിരിക്കുന്നത്. ഇതോടെ 300ൽ അധികം കുടുംബങ്ങൾ വീണ്ടും റേഷൻ ലിസ്റ്റിന് പുറത്തായിരിക്കുകയാണ്.