സ്വത്ത് വിവരങ്ങൾ കുറച്ചുകാട്ടിയെന്നും ക്രിമിനൽ കേസുകൾ മറച്ചുവച്ചെന്നും കോൺഗ്രസും ബിജെപിയും
ചെങ്ങന്നൂര്‍: ചെങ്ങന്നൂരിൽ എൽഡിഎഫ് സ്ഥാനാർത്ഥി സജി ചെറിയാന്റെ പത്രിക സ്വീകരിച്ചു. നേരത്തെ, സജി ചെറിയാൻ സ്വത്തുവിവരം മറച്ചുവച്ചു എന്ന പരാതിയുമായി എ.കെ. ഷാജി എന്ന സ്വതന്ത്ര സ്ഥാനാർത്ഥി രംഗത്തെത്തിയിരുന്നു. തുടർന്ന് യുഡിഎഫ്, ബിജെപി പ്രതിനിധികൾ വരണാധികാരിക്ക് മുൻപാകെ പരാതി ഉന്നയിച്ചു.
സജി ചെറിയാന്റെ പേരിലുള്ള 17 ആധാരങ്ങളിലെ വിവരം മറച്ചുവച്ചു, നാലു ക്രിമിനൽ കേസുകൾ രേഖപ്പെടുത്തിയില്ല, സജി ചെറിയാൻ ചെയർമാനായ കരുണ ട്രസ്റ്റിന്റെ വിവരങ്ങൾ ഉൾപ്പെടുത്തിയില്ല തുടങ്ങിയ കാരണങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. എന്നാൽ ഈ പരാതികൾ പത്രിക തള്ളാൻ മാത്രം പര്യാപ്തമല്ല എന്ന് വ്യക്തമാക്കി വരണാധികാരി സജി ചെറിയാന്റെ പത്രിക അംഗീകരിക്കുകയായിരുന്നു. യുഡിഎഫ് സ്ഥാനാർത്ഥി ഡി.വിജയകുമാറിന്റെയും എൻഡിഎ സ്ഥാനാർത്ഥി പി.എസ്. ശ്രീധരൻപിള്ളയുടെയും പത്രികകളും സ്വീകരിച്ചു.
