ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ഭാഗിക കെപിസിസി പുനഃസംഘടന നടത്താന്‍ രാഷ്ട്രീയകാര്യ സമിതി ചുമതലപ്പെടുത്തിയ മൂന്നംഗ സമിതി തീരുമാനിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം വിപുലമായ പുനഃസംഘടന നടത്താനും യോഗത്തില്‍ ധാരണയായി. 

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ഭാഗിക കെപിസിസി പുനഃസംഘടന നടത്താന്‍ രാഷ്ട്രീയകാര്യ സമിതി ചുമതലപ്പെടുത്തിയ മൂന്നംഗ സമിതി തീരുമാനിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം വിപുലമായ പുനഃസംഘടന നടത്താനും യോഗത്തില്‍ ധാരണയായി. പാര്‍ട്ടി പുനസംഘടന സംബന്ധിച്ച് തീരുമാനമെടുക്കാൻ രാഷ്ട്രീയകാര്യ സമിതി മുല്ലപ്പള്ളി രാമചന്ദ്രൻ, രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി എന്നിവരെ ചുമതലപ്പെടുത്തിയിരുന്നു.

കെപിസിസിക്ക് പുതിയ ജനറൽ സെക്രട്ടറിമാർ വരും. ജനറൽ സെക്രെട്ടറിമാരുടെ എണ്ണം 15 ആയി ചുരുക്കും. സ്ഥാനമൊഴിഞ്ഞ ഡിസിസി പ്രസിഡന്റുമാർക്ക് മുൻഗണന നല്‍കും. 

തെരഞ്ഞെടുപ്പ് പ്രചാരണ സമിതിയിലേക്ക് 25 സ്ഥിരം അംഗങ്ങൾ കൂടി വരുമെന്നും സെക്രട്ടിമാര്‍ക്ക് മാറ്റം വേണ്ടെന്നും കമ്മിറ്റി തീരുമാനിച്ചു. അതേസമയം ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം വിപുലമായ പുനസംഘടന നടത്തുമെന്നും സമിതി അറിയിച്ചിട്ടുണ്ട്.

അടുത്ത ദിവസങ്ങളില്‍ തന്നെ രാഹുൽഗാന്ധിയെ കണ്ട് പുനസംഘടനാ വിഷയം ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞ ദിവസം നടന്ന രാഷ്ട്രീയ കാര്യസമിതി തീരുമാനിച്ചിരുന്നു. കെപിസിസി നേതൃയോഗം രണ്ട് ദിവസങ്ങളിലായി തിരുവനന്തപുരത്ത് നടത്താനും യോഗം തീരുമാനിച്ചു. ലോക്സഭ തെരഞ്ഞെടുപ്പിനു മുന്‍പ് കെപിസിസി അധ്യക്ഷൻ സംസ്ഥാന യാത്ര നടത്താനും യോഗത്തില്‍ തീരുമാനിച്ചിരുന്നു.