കെ എസ് ആര്‍ ടി സിയിലെ പ്രതിസന്ധി മറികടക്കാന്‍ കണ്ടക്ടർ നിയമന നടപടികൾ പുരോഗമിക്കുകയാണ്. ഇതുവരെ 662 പേരാണ് നിയമന ഉത്തരവ് സ്വീകരിച്ചത്. 

തിരുവനന്തപുരം: ഹൈക്കോടതി വിധിയെ തുടർന്ന് കെ എസ് ആര്‍ ടി സിയിലുണ്ടായ പ്രതിസന്ധി മറികടക്കാനായി കണ്ടക്ടർ നിയമനത്തിനുള്ള ഊര്‍ജിത നടപടികൾ പുരോഗമിക്കുകയാണ്. ഇതുവരെ 662 പേരാണ് നിയമന ഉത്തരവ് സ്വീകരിച്ചത്. നിയമം അനുവദിക്കുന്നുണ്ടെങ്കില്‍ മാത്രമേ താത്ക്കാലിക കണ്ടക്ടര്‍മാര്‍ തുടരുന്ന കാര്യം പരിഗണിക്കാനാകൂവെന്ന് ഹൈക്കോടതി ഇന്ന് വ്യക്തമാക്കി. സംസ്ഥാനത്ത് 463 സര്‍വ്വീസകളാണ് ആവശ്യത്തിന് ജീവനക്കാരില്ലാതെ ഇതുവരെ മുടങ്ങിയത്.

നിയമനം എത്രയും പെട്ടെന്ന് പൂർത്തിയാക്കണമെന്ന ഹൈക്കോടതി നിർദ്ദേശത്തിന്‍റെ പശ്ചാത്തലത്തിലാന്ന് യുദ്ധകാലാടിസ്ഥാനത്തിൽ കെ എസ് ആര്‍ ടി സി നടപടി തുടങ്ങിയത്. പി എസ് സിയുടെ നിയമന ശുപാർശ കിട്ടിയ 4051 പേരേയും ചീഫ് ഓഫീസിലേക്ക് വിളിച്ച് വരുത്തിയാന്ന് നിയമന ഉത്തരവ് കൈമാറുന്നത്. റിസർവ് കണ്ടക്ടർമാർ ആയിട്ടാണ് നിയമനം നൽകുന്നത്. 240 ദിവസം പൂർത്തിയാക്കിക്കഴിഞ്ഞാൽ ഗ്രേഡ് കണ്ടക്ടറാക്കും. 

അതിനുശേഷം ഒരു വർഷം പ്രൊബോഷന്‍ വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സ്ഥിരം കണ്ടക്ടര്‍ നിയമനം നൽകും കെ എസ് ആർ ടി സിയിലെ പ്രതിസന്ധി കണക്കിലെടുത്ത് കണ്ടക്ടര്‍ ലൈസന്‍സ് ഇല്ലാത്തവര്‍ക്ക് എം ഡിയുടെ പ്രത്യേക അധികാരം ഉപയോഗിച്ച് ഒരു മാസത്തെ താത്കാലിക ലൈസന്‍സ് നല്‍കും. എത്രയും പെട്ടെന്ന് ബസ്സുകളില്‍ ജീവനക്കാരെ നിയോഗിക്കാനാണിത്. മൂന്നുവർഷമെങ്കിലും തുടർച്ചയായി ജോലി ചെയ്യാൻ സന്നദ്ധതയുള്ളവർ മാത്രം വന്നാൽ മതി എന്നും ,സ്ത്രീകൾക്ക് പ്രത്യേക പരിഗണന ഉണ്ടാകില്ലെന്നും എം ഡി ടോമിന്‍ തച്ചങ്കരി പറഞ്ഞു.

കെ എസ് ആർ ടി സി കണ്ടക്ടർ നിയമനക്കേസിൽ ഹൈക്കോടതി നാളെ വിധി പറയും. 800 കണ്ടക്ടർമാർ അവധിയിലാണെന്ന് മാധ്യമങ്ങളിൽ കണ്ടതായി കോടതി സൂചിപ്പിച്ചു. ഇവരെ തിരിച്ച് വിളിക്കണമെന്നും നിർദ്ദേശം നൽകി. അതേസമയം, താൽക്കാലിക കണ്ടക്ടർമാരെ പിരിച്ചുവിട്ടത് മൂലമുള്ള പ്രതിസന്ധി കെ എസ് ആർ ടി സിയിൽ തുടരുകയാണ് ഇന്ന് ഇതുവരെ 463 സർവീസുകളാണ് റദ്ദാക്കിയത്.