രാവിലെ 11 മണിയോടെ നിയമ സഭ ചേര്‍ന്നു. 234 അംഗങ്ങളുള്ള നിയമസഭയില്‍ 117 അംഗങ്ങളുടെ പിന്തുണയാണ് കേവലഭൂരിപക്ഷത്തിന് വേണ്ടത്. 123 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന് മുഖ്യമന്ത്രി പളനിസ്വാമി അവകാശപ്പെടുമ്പോള്‍ 11 പേര്‍ പനീര്‍ശെല്‍വത്തിന് പിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞു. പനീര്‍ സെല്‍വത്തിന് ഡിഎം.കെയും പിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞു. 

പളനിസ്വാമി വിശ്വാസ പ്രമേയം അവതരിപ്പിച്ചു കഴിഞ്ഞ ഉടനെ പ്രതിപക്ഷ അംഗങ്ങള്‍ ബഹളം തുടങ്ങി. രഹസ്യ ബാലറ്റ് വേണമെന്ന് പനീര്‍ സെല്‍വവും ഡിഎംകെയും ആവശ്യപ്പെട്ടുവെങ്കിലും അംഗീകരിക്കപ്പെട്ടില്ല. തുടര്‍ന്ന്, ഡിഎംെക നേതാവ് സ്റ്റാലിന്‍ എഴുന്നേറ്റ് പനീര്‍ സെല്‍വത്തെ സംസാരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍, ഇത് അംഗീകരിക്കപ്പെട്ടില്ല. തുടര്‍ന്ന് പ്രതിപക്ഷം എഴുന്നേറ്റു നിന്ന് ബഹളം വെച്ചു. 

ഇതിനുശേഷം, സഭാംഗങ്ങള്‍ക്ക് വേണ്ട സുരക്ഷ ഉറപ്പാക്കണമെന്ന് സ്പീക്കര്‍ ആവശ്യപ്പെട്ടു. ഇതിനുശേഷമാണ് വോട്ടെടുപ്പ് തുടങ്ങിയത്. ഇതിനു തൊട്ടുമുമ്പായി സഭയുടെ വാതിലുകള്‍ അടച്ചു. നാടകീയ രംഗങ്ങളാണ് ഇവിടെ അരങ്ങേറുന്നത് എന്നാണ് വിവരം.