തിരുവനന്തപുരം: കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരിക്കെതിരെ വിശ്വാസികൾ വിളിച്ച യോഗത്തിൽ സംഘര്‍ഷം. കർദ്ദിനാളിനെ അനുകൂലിച്ചെത്തിയ ഒരുവിഭാഗം യോഗം തടസ്സപ്പെടുത്താൻ ശ്രമിച്ചതോടെയാണ് സംഘര്‍ഷമുണ്ടായത്. ഒരു വിഭാഗം പ്രതിഷേധക്കാർ എറണാകുളം അങ്കമാലി അതിരൂപതടെ മുഖപത്രയുമായ സത്യദീപം കൂട്ടിയിട്ട് കത്തിച്ചു . കർദ്ദിനാളിനെതിരെ വാർത്ത പ്രസിദ്ധീകരിച്ചുവെന്ന് ആരോപിച്ചാണ് പത്രം കത്തിച്ചത്. പൊലീസെത്തി പ്രതിഷേധക്കാരെ മാറ്റി.
അതിരൂപതയിലെ ഭൂമി ഇടപാടിൽ സുതാര്യമായ അന്വേഷണം ആവശ്യപ്പെടാൻ വിശ്വാസികളുടെ നേതൃത്വത്തിൽ രൂപീകരിച്ച ആർച്ചിഡയസിയൻ മൂവ്മെന്‍റ് ഫോർ ട്രാൻസ്പിരൻസിയുടെ നേതൃത്വത്തിലാണ് അങ്കമാലി സുബോധന സെന്‍ററില്‍ യോഗം ചേർന്നത്.
വിശ്വാസികൾക്കൊപ്പം സഭയിലെ ഒരുവിഭാഗം വൈദികരും ഉണ്ടായിരുന്നു. ഈ യോഗത്തിലേക്കാണ് കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിയെ അനുകൂലിക്കുന്ന സംഘം ഇരച്ചുകയറിയതും സംഘർഷത്തിന് തുടക്കമിട്ടതും.
ചേരിതിരിഞ്ഞ് വിശ്വാസികള്‍ ഏറ്റുമുട്ടന്നത് ഒഴിവാക്കാൻ വൈദികർ തന്നെ ഇടപെട്ടു. പ്രശ്നത്തിന് പരിഹാരമാകാതെ വന്നതോടെ പോലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത്. ഇതിനിടെയാണ് എറണാകുളം അങ്കമാലി അതിരൂപതയുടെ മുഖപത്രം സത്യദീപം കർദിനാളിനെ അനുകൂലിക്കുന്നവർ പരസ്യമായി കത്തിച്ചത്.സത്യദീപത്തിൽ തുർച്ചയായ മൂന്നാം ലക്കവും ഭൂമി ഇടപാടിനെയും കർദിനാളിനെയും വിമർശിച്ച് ലേഖനം പ്രസിദ്ധീകരിച്ചതാണ് ഇവരെ ചൊടിപ്പിച്ചത്.
ക്രൈസ്തവ പാരമ്പര്യം അനുഷ്ഠിക്കാന്‍ കഴിയാത്തയാള്‍ ക്രിസ്തു ശിഷ്യനെന്ന പേരിന് യോഗ്യനല്ലെന്നാണ് ഈ ലക്കം സത്യദീപത്തിലെ ഒരു പരാമർശം. എന്നാല്‍ സത്യം പരക്കുന്നതോടെ അസത്യം ഇല്ലാതാകുമെന്ന് കർദിനാൾ കൊച്ചിയിൽ പറഞ്ഞു
അതിരൂപതയിലെ വൈദികരുടെ യോഗം ഈ മാസം 30ന് കർദിനാളിന്‍റെ നേതൃത്വത്തിൽ ചേരാനിരിക്കെയാണ് വിശ്വാസികൾ ചേരിതരിഞ്ഞ് ഏറ്റുമുട്ടിയത്.
