അഹമ്മദാബാദ്; കോണ്‍ഗ്രസ് നേതാക്കള്‍ കള്ളം പ്രചരിപ്പിക്കല്‍ മാത്രമാണ് ഇപ്പോള്‍ ചെയ്യുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിദ്വേഷത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുകയാണ് കോണ്‍ഗ്രസ് നേതാക്കളെന്നും മോദി പറഞ്ഞു. ഗുജറാത്ത് ഗൗരവ് യാത്രയുടെ സമാപന സമ്മേളനമായ ഗൗരവ് മഹാ സമ്മേളനത്തില്‍ സംസാരിക്കുകായിരുന്നു മോദി. ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷായും വേദിയിലുണ്ടായിരുന്നു.

കോണ്‍ഗ്രസ് ഒരിക്കലും വികസനത്തിനായി പ്രവര്‍ത്തിച്ചിട്ടില്ല. കോണ്‍ഗ്രസിനും ആ കുടുംബത്തിനും ഗുജറാത്തിനെ തകര്‍ക്കാനുള്ള അവസരം നല്‍കില്ല. കോണ്‍ഗ്രസിന്റെ രാഷ്ട്രീയ നലവാരം ഇല്ലാതായിരിക്കുകയാണെന്നും മോദി പറഞ്ഞു. ജി.എസ്.ടി, നോട്ട് നിരോധനം അട്ടക്കമുള്ളവയെ കുറിച്ച് നടത്തിയ കള്ള പ്രചരണങ്ങള്‍ ജനങ്ങള്‍ തള്ളിക്കളഞ്ഞതായും മോദിപറഞ്ഞു.

അതേസമയം രാഹുല്‍ ഗാന്ധിയുടെ മണ്ഡലത്തില്‍ ഒരു കളക്ടറേറ്റ് ഓഫീസ് നിര്‍മിക്കാന്‍ കഴിയാത്തവരാണ് ഗുജറാത്തിനെ കുറിച്ച് പറയുന്നതെന്ന് അമിത് ഷാ സമ്മേളനത്തില്‍ പറഞ്ഞു. വാഗ്ദാനങ്ങളുടെ പെരുമഴയാകും ഗുജറാത്തില്‍ പ്രധാനമന്ത്രിയുടെ പ്രസംഗമെന്ന് രാഹുല്‍ ഗാന്ധി നേരത്തെ പരിഹസിച്ചിരുന്നു. എന്നാല്‍ യാതൊരു വാഗ്ദാനങ്ങളും നല്‍കാതെ മോദി പ്രസംഗം പൂര്‍ത്തിയാക്കിയത് ശ്രദ്ധേയമായി.

ഒക്ടോബര്‍ ഒന്നിനാണ് ഗുജറാത്ത് ഗൗരവ് യാത്രയ്ക്ക് തുടക്കം കുറിച്ചത്. രണ്ട് ഭാഗങ്ങളിലായി നടന്ന യാത്രയില്‍ ഒരു ഭാഗം ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേലും അടുത്ത ഭാഗം സംസ്ഥാന അധ്യക്ഷന്‍ ജിതു വഗാണിയുമാണ് നയിച്ചത്. സംസ്ഥാനത്തെ 33 ജില്ലയിലും പര്യടനം നടത്തിയാണ് യാത്ര സമാപിക്കുന്നത്.