തൃശൂര്‍: തൃശൂര്‍ ഏങ്ങണ്ടിയൂരില്‍ ആത്മഹത്യ ചെയ്ത ദളിത് യുവാവ് വിനായകനെ കസ്റ്റഡിയില്‍ മര്‍ദ്ദിച്ച പൊലീസുകാര്‍ക്കെതിരെ ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുക്കണമെന്ന് കോണ്‍ഗ്രസ്. വിനായകന്റെ കുടുംബത്തിന് സര്‍ക്കാര്‍ സഹായധനം നല്‍കണമെന്നും തൃശൂര്‍ ഡിസിസി ആവശ്യപ്പെട്ടു.

തൃശൂര്‍ പാവറട്ടി പൊലീസ്ന്‍ സ്റ്റേഷനില്‍ വച്ച് ക്രൂരമായ മര്‍ദ്ദനമേറ്റതിനെത്തുടര്‍ന്നാണ് വിനായകന്‍ ആത്മഹത്യ ചെയ്തതെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം. ഇത് ശരിവയ്ക്കുന്നതാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ശരീരത്തില്‍ പലയിടത്തും മര്‍ദ്ദനമേറ്റതിനെത്തുടര്‍ന്നുള്ള പാടുകളുണ്ടായിരുന്നു. മുലക്കണ്ണ് ഞെരിച്ചുടച്ചും ബൂട്ടിട്ട് ചവിട്ടിയും വിനായകനെ ഉപദ്രവിച്ചത് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഈ സാഹചര്യത്തില്‍ പൊലീസ് ഉദ്യോഗസ്ഥരെ സര്‍വ്വീസില്‍ നിന്ന് പുറത്താക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

ബ്യൂട്ടീപാര്‍ലര്‍ ജീവനക്കാരനായ വിനായകന്റെ മുടി മുറിക്കേണ്ടി വന്ന സാഹചര്യവും പരിശോധിക്കണം. വിഷയമേറ്റെടുത്ത് സമരം സംസ്ഥാന വ്യാപകമാക്കാനാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്. കഴിഞ്ഞയാഴ്ചയാണ് പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച വിനായകനെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.