തിരുവനന്തപുരം: കോണ്‍ഗ്രസില്‍ ഗ്രൂപ്പ് വഴക്കിന്‍റെ കാലം കഴിഞ്ഞെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഗ്രൂപ്പ് പോരും തര്‍ക്കങ്ങളും ഒഴിവാക്കി കോണ്‍ഗ്രസ് ഒറ്റക്കെട്ടായാണ് തന്നെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തത്. കോണ്‍ഗ്രസില്‍ അസാധാരണമായി സംഭവിച്ച ഇക്കാര്യം പുതിയൊരു അധ്യായമാണ്. 

ഗ്രൂപ്പ് അതി പ്രസരമില്ലാതെ ഏക അഭിപ്രായത്തില്‍ പാര്‍ട്ടിയെ കൊണ്ടുപോകാനുള്ള ഉത്തരവാദിത്വമാണ് തനിക്കുള്ളതെന്നും തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ ചെന്നിത്തല പറഞ്ഞു. പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കാനില്ലെന്ന ഉമ്മന്‍ചാണ്ടിയുടെ നിലപാട് മാതൃകാപരമാണെന്ന് ചെന്നിത്തല അഭിപ്രായപ്പെട്ടു. 

തിരഞ്ഞെടുപ്പ് തോല്‍വിയിലെ ഉത്തരവാദിത്വം ഉമ്മന്‍ചാണ്ടിക്കുമാത്രമല്ല . താനുള്‍പ്പെടെ എല്ലാവര്‍ക്കുമുണ്ട് . നേതൃസ്ഥാനം വേണ്ടെന്ന ഉമ്മന്‍ചാണ്ടിയുടെ നിലപാട് മാതൃകപരമെന്ന് ചെന്നിത്തല പറഞ്ഞു. പുതിയ സര്‍ക്കാരിനെ വിലയിരുത്താന്‍ സമയമായിട്ടില്ലെങ്കിലും തുടക്കത്തിലുണ്ടായ കല്ലുകടി അത്ഭുതപ്പെടുത്തുന്നതാണ്.ദേവസ്വം റിക്രൂട്ട്‌മെന്‍റ് ബോര്‍ഡ് പിരിച്ചുവിടാനുള്ള നടപടി അംഗീകരിക്കാനാകില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സംസ്ഥാന താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായ സര്‍ക്കാര്‍ നിലപാട് അംഗീകരിക്കാനാകില്ല . ആതിരപ്പിള്ളിയില്‍ ഏകപക്ഷീയ നിലപാടുകള്‍ ഗുണം ചെയ്യില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.