മുത്തലാഖ് നിരോധന ബില്ലിൽ നിന്ന് മൂന്ന് വർഷത്തെ ജയിൽ ശിക്ഷയ്ക്കുള്ള വ്യവസ്ഥ എടുത്തു കളയണമെന്ന് കോൺഗ്രസ് ആവശ്യപ്പെടും.

ദില്ലി: മുത്തലാഖ് നിരോധന ബില്ലിൽ നിന്ന് മൂന്ന് വർഷത്തെ ജയിൽ ശിക്ഷയ്ക്കുള്ള വ്യവസ്ഥ എടുത്തു കളയണമെന്ന് കോൺഗ്രസ് ആവശ്യപ്പെടും. വ്യാഴാഴ്ച പാർലമെന്‍റില്‍ ചർച്ച നടക്കുമ്പോൾ ഇതിനായി ഭേദഗതി കൊണ്ടുവരാനാണ് കോൺഗ്രസ് തീരുമാനം.

മുത്തലാഖ് നിരോധന ഓർഡിനൻസിന് പകരമുള്ള ബില്ല് ബുധനാഴ്ചയാണ് സർക്കാർ പാർലമെന്‍റില്‍ അവതരിപ്പിച്ചത്. ചർച്ചയില്ലാതെ ഇത് പാസാക്കാനുള്ള നീക്കം പ്രതിപക്ഷം തടഞ്ഞിരുന്നു. വാക്കാലോ, ഫോണിലൂടെയോ ഇമെയിൽ, എസ്എംഎസ്, കത്ത് തുടങ്ങിയവയിലൂടെയോ മുത്തലാഖ് ചൊല്ലുന്നത് കുറ്റകരമാകും എന്നാണ് വ്യവസ്ഥ. മുത്തലാഖ് ചെയ്യുന്നവർക്ക് മൂന്നു വർഷം വരെ തടവു ശിക്ഷ വ്യവസ്ഥ ചെയ്യുന്നു. കോൺഗ്രസും ഇടതുപക്ഷവും ഭേദഗതി നല്‍കും.

മുത്തലാഖിന് ഇരയാകുന്ന സ്ത്രീയുടെ അടുത്ത ബന്ധുക്കൾക്ക് മാത്രമേ പരാതി നല്കാൻ കഴീയൂ, മജിസ്ട്രേറ്റിന് ജാമ്യം നല്കാനുള്ള അധികാരം ഉണ്ടാകും തുടങ്ങിയ വ്യവസ്ഥകൾ പ്രതിപക്ഷ നിർദ്ദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് ഓർഡിനൻസിൽ ഉൾപ്പെടുത്തിയത്. പ്രതിപക്ഷം എതിർത്താലും ബില്ല് ലോക്സഭയിൽ പാസ്സാകും.