അക്ബറിനെതിരായ ആരോപണം: പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ്
വിഷയത്തില്‍ പ്രധാനമന്ത്രിയുടെ മൗനം ഒരു വലിയ ചോദ്യമാണ് ഉയര്‍ത്തുന്നത് എന്ന് കോണ്‍ഗ്രസ് വക്താവ് ആനന്ദ് ശര്‍മ പറഞ്ഞു. മുതിർന്ന നേതാക്കൾ വിഷയത്തിൽ പ്രതികരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ദില്ലി: ലൈംഗീകരോപണം നേരിടുന്ന വിദേശകാര്യ സഹമന്ത്രി എം.ജെ അക്ബറിനെതിരെ കേന്ദ്രമെടുത്ത നിലപാടിനെ ചോദ്യം ചെയ്തു കൊണ്ട് കോൺഗ്രസ് രംഗത്ത്. ഈ വിഷയത്തില്‍ പ്രധാനമന്ത്രിയുടെ മൗനം ഒരു വലിയ ചോദ്യമാണ് ഉയര്‍ത്തുന്നത് എന്ന് കോണ്‍ഗ്രസ് വക്താവ് ആനന്ദ് ശര്‍മ പറഞ്ഞു. മുതിർന്ന നേതാക്കൾ വിഷയത്തിൽ പ്രതികരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എം.ജെ അക്ബറിന്റെ വിഷയത്തിൽ പ്രധാനമന്ത്രി പ്രതികരിക്കേണ്ടത് ആ പദത്തിന്റെ മഹത്വം നിലനിർത്തുന്നതിന് അനിവാര്യമാണെന്നും ആനന്ദ് ശര്‍മ പറഞ്ഞു. മീ ടു ക്യംപെയ്ന് പിന്തുണയുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി നേരത്തെ തന്നെ രംഗത്തെത്തിരുന്നു. സത്യം ഉറക്കെ വിളിച്ചു പറയേണ്ട സമയമാണിതെന്നായിരുന്നു രാഹുലിന്റെ അഭിപ്രായം.
അതേസമയം അക്ബറിനോട് രാജിവെക്കാൻ സർക്കാർ ആവശ്യപ്പെട്ടിട്ടില്ലെന്നാണ് ലഭിക്കുന്ന സൂചനകള്‍. ലോക്സഭാ തെരഞ്ഞടുപ്പിന് ഒരു മാസം മാത്രം ബാക്കി നിൽക്കെ ലൈംഗീകാരോപണവുമായി ബന്ധപ്പെട്ട് ഒരു കേന്ദ്രമന്ത്രി രാജിവെച്ചാൽ പാര്‍ട്ടിയുടെ പ്രതിച്ഛായ തകര്‍ക്കുമെന്നാണ് ഒരു വിഭാഗം പ്രവർത്തകർ അഭിപ്രായപ്പെടുന്നു. അക്ബറിന് തന്‍റെ ഭാഗം ന്യായീകരിക്കാന്‍ അവസരം നല്‍കണമെന്ന അഭിപ്രായവും ശക്തമാണ്.
അതിനിടെ തന്‍റെ പേരില്‍ പുറത്തുവന്നിരിക്കുന്ന ആരോപണങ്ങളെ നിയമപരമായി നേരിടുമെന്ന് എം.ജെ അക്ബര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. തന്‍റെ പേരിലുള്ള ആരോപണം വ്യാജവും കെട്ടിച്ചമച്ചതും ഏറെ അസഹ്യപ്പെടുത്തുന്നതുമാണെന്ന് അദ്ദേഹം പറഞ്ഞു. പ്രത്യക്ഷമായി മേനകഗാന്ധി ഒഴികെ മറ്റൊരു വനിതാ നേതാവും ഇതുവരെയും എം.ജെ അക്ബറിനെതിരെ സംസാരിച്ചിട്ടില്ല.