കൊല്‍ക്കത്ത: കോണ്‍ഗ്രസ് ബന്ധത്തെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ക്കിടെ, സിപിഎം കേന്ദ്ര കമ്മിറ്റി ഇന്ന് കൊല്‍ക്കത്തയില്‍ തുടങ്ങും. യെച്ചൂരിയും കാരാട്ടും അവതരിപ്പിച്ച രേഖകള്‍ പാര്‍ട്ടി കോണ്‍ഗ്രസിലേക്ക് പോകണമെന്ന ആവശ്യം ഉയര്‍ന്നാല്‍ കാരാട്ട് പക്ഷം വോട്ടെടുപ്പ് ആവശ്യപ്പെടും. ഇക്കാര്യങ്ങളില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് കേന്ദ്ര കമ്മിറ്റിയാണെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.

പരിഭാഷ സമവായം ഉണ്ടാക്കാന്‍ പിബിയെ സിസി ചുമതലപ്പെടുത്തിയിട്ടില്ല, രണ്ട് രേഖയും പാര്‍ട്ടി കോണ്‍ഗ്രസിലേക്ക് പോകുന്ന കാര്യം കേന്ദ്ര കമ്മിറ്റി തീരുമാനിക്കും. പ്രായോഗിക രാഷ്ട്രീയ സമീപനം കൊണ്ടുമാത്രമേ പുതിയ ദേശീയ സാഹചര്യത്തില്‍ ഇടതുപക്ഷ അടിത്തറ ശക്തിപ്പെടുത്താനാകൂവെന്നാണ് യെച്ചൂരിയും ബംഗാള്‍ ഘടകവും വാദിക്കുന്നത്. എന്നാല്‍ ബി.ജെ.പിയെ പുറത്താക്കാനെന്ന പേരില്‍ കോണ്‍ഗ്രസുമായി രാഷ്ട്രീയ ധാരണയോ സഹകരണമോ ഉണ്ടാക്കിയാല്‍ അത് പാര്‍ട്ടിയുടെ അടിസ്ഥാനമൂല്യങ്ങള്‍ തകര്‍ക്കുന്നതാകുമെന്ന് കാരാട്ട് വിഭാഗം നേതാക്കളും വാദിക്കുന്നു. 

തര്‍ക്കം രൂക്ഷമാകും എന്ന് ഉറപ്പായ സാഹചര്യത്തിലാണ് രണ്ട് രേഖകളും പാര്‍ട്ടി കോണ്‍ഗ്രസിലേക്ക് പോകണമെന്ന് യെച്ചൂരി വിഭാഗം നേതാക്കള്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ രണ്ട് രേഖകള്‍ പാര്‍ട്ടി കോണ്‍ഗ്രസിലേക്ക് പോയ കീഴ്‌വഴക്കം ഇതുവരെ ഉണ്ടായിട്ടില്ലെന്നും സമവായമായില്ലെങ്കില്‍ പിന്നെ വോട്ടെടുപ്പല്ലാതെ മറ്റ് മാര്‍ഗ്ഗമില്ലെന്നും ഒരു വിഭാഗം പിബി അംഗങ്ങള്‍ പറഞ്ഞു. അതിന് ശക്തമായ മറുപടിയുമാണ് യെച്ചൂരി രംഗത്തെത്തിയത്. രാഷ്ട്രീയ രേഖയില് സമവായമുണ്ടാക്കാന് പോളിറ്റ് ബ്യൂറോയെ കേന്ദ്ര കമ്മിറ്റിചുമതലപ്പെടുത്തിയിട്ടില്ല. എന്തുവേണമെന്ന് കേന്ദ്ര കമ്മിറ്റി തീരുമാനിക്കുമെന്നുംയെച്ചൂരി കൊല്ക്കത്തയില് പറഞ്ഞു.

അതേസമയം കോണ്‍ഗ്രസുമായി യാതൊരു ധാരണയും പാടില്ലെന്ന നിലപാട് പാര്‍ട്ടിക്ക് ഗുണമല്ലെന്ന് ബംഗാള്‍ ഘടകം ചൂണ്ടിക്കാട്ടുന്നു. കോണ്‍ഗ്രസുമായി നീക്കുപോക്ക് പാടില്ലെന്ന് വാദിക്കുമ്പോള്‍ തന്നെ ഡി.എം.കെ. പോലുള്ള പ്രാദേശിക പാര്‍ട്ടികളുമായി ധാരണയുണ്ടാക്കുന്നതിനെ കാരാട്ടിന്റെ രേഖ എതിര്‍ക്കുന്നില്ല. ഇത് ഇരട്ടതാപ്പാണെന്ന് യെച്ചൂരി വിഭാഗം കേന്ദ്ര കമ്മിറ്റിയില്‍ വാദിക്കും. കോണ്‍ഗ്രസ് ബന്ധത്തെ പിബിയിലെ പോലെ തന്നെ സിസിയിലും കേരള നേതാക്കള്‍ ശക്തമായി എതിര്‍ക്കും. അനാരോഗ്യം കാരണം വി.എസ്.അച്യുതാനന്ദന്‍ കേന്ദ്ര കമ്മിറ്റിയില്‍ പങ്കെടുക്കുന്നില്ല.