അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കോണ്‍ഗ്രസിനെ വീണ്ടും കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസ് ബ്ലൂവെയില്‍ ഗെയിമില്‍ കുടുങ്ങിയിരിക്കുകയാണെന്നും അവസാന സ്റ്റേജ് ഡിസംബര്‍ 18നായിരിക്കുമെന്നും മോദി പറഞ്ഞു. ഉത്തര ഗുജറാത്തില്‍ നടത്തിയ റാലിയിലാണ് മോദിയുടെ കോണ്‍ഗ്രസിനെതിരായ പരിഹാസം. 

ദാരിദ്രമെന്തെന്ന് രാഹുലിന് അറിയില്ല. വായില്‍ സ്വര്‍ണ കരണ്ടിയുമായി ജനിച്ചവനാണ് രാഹുല്‍. കോണ്‍ഗ്രസ് അധ്യക്ഷനായി രാഹുല്‍ തെരഞ്ഞെടുക്കപ്പെട്ടതിനെ വിമര്‍ശിച്ച് മോദി പറഞ്ഞു. 

അതേസമയം അര്‍ദ്ധസത്യങ്ങളും തെറ്റായ പ്രചാരണങ്ങളുമാണ് ബിജെപിയും പ്രധാനമന്ത്രിയും ആവര്‍ത്തിക്കുന്നതെന്ന കോണ്‍ഗ്രസിന്റെ ആരോപണത്തെ തള്ളിയ മോദി 
ഗുജറാത്തിലെ ആദ്യഘട്ട തെരഞ്ഞെടുപ്പില്‍ ബിജെപി ജയിച്ച് കയറുമ്പോള്‍ കോണ്‍ഗ്രസ് രാഹുല്‍ ഗാന്ധിയെ അധ്യക്ഷനാക്കാനുള്ള വഴി തേടുകയാണെന്ന് കുറ്റപ്പെടുത്തി. 

വോട്ടെടുപ്പിന് മണിക്കുറുകള്‍ മാത്രം ശേഷിക്കെ മുതിര്‍ന്ന നേതാക്കള്‍ ഇവിഎം ഇവിഎം(ഇലക്ടോണിക് വോട്ടിംഗ് മെഷീന്‍) എന്ന് അക്രോശിക്കാന്‍ തുടങ്ങും. ബ്ലൂ ടൂത്ത് ഉപകരണവുമായി ഇവിഎം ബന്ധിപ്പിച്ചിട്ടുണ്ടെന്നാണ് ഒരു മുതിര്‍ന്ന നേതാവിന്റെ ആരോപണം. എന്നാല്‍ ഇവിഎം ഒറ്റയ്ക്ക് പ്രവര്‍ത്തിക്കുന്ന ഉപകരണമാണെന്ന് അവര്‍ക്ക് അറിയില്ല. ഒരു പേന ബ്ലൂ ടൂത്തുമായി കണക്ട് ചെയ്യാന്‍ കഴിയുമോ മോദി റാലിയില്‍ ചോദിച്ചു. 

ബ്ലൂ ടൂത്ത് ബ്ലൂ ടൂത്ത് എന്ന് അവര്‍ ആരോപിക്കുമ്പോള്‍ യഥാര്‍ത്ഥത്തില്‍ ബ്ലൂ വെയില്‍ ഗെയിമില്‍ കുടുങ്ങിയിരിക്കുകയാണ് കോണ്‍ഗ്രസ്. ഡിസംബര്‍ എട്ടിനാണ് അവസാന സ്‌റ്റേജെന്നും മോദി. കളിക്കുന്നവരെ അവസാന സ്‌റ്റേജ് എത്തുന്നതോടെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിക്കുന്നതാണ് കൊലയാളി ഗെയിമായ ബ്ലു വെയില്‍. ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നടക്കുന്നത് ഡിസംബര്‍ 18നാണ്.