സുപ്രീംകോടതിയിലുണ്ടായിരുന്ന പ്രശാന്ത് ഭൂഷൺ മറുപടി ഫയൽ ചെയ്യാൻ മൂന്നാഴ്ച സമയം ചോദിച്ചു. മാർച്ച് ഏഴിന് കേസ് സുപ്രീംകോടതി ഇനി പരിഗണിക്കും.
ദില്ലി: സിബിഐ കേസ് വാദം നടക്കുന്നതിനിടെ ഇടക്കാല ഡയറക്ടറായിരുന്ന നാഗേശ്വർ റാവുവിന്‍റെ നിയമനം സംബന്ധിച്ച് വിവാദട്വീറ്റ് ചെയ്ത പ്രശാന്ത് ഭൂഷണിന് സുപ്രീംകോടതിയുടെ കോടതിയലക്ഷ്യ നോട്ടീസ്. കേന്ദ്രസർക്കാരിന്‍റെയും എജിയുടെയും ഹർജിയിലാണ് സുപ്രീംകോടതി പ്രശാന്ത് ഭൂഷണിന് നോട്ടീസയച്ചത്.
''സാധാരണ അഭിഭാഷകർക്ക് കോടതിയലക്ഷ്യനോട്ടീസ് നൽകുന്നത് ബ്രഹ്മാസ്ത്രമാണ്. അത്ര ഗുരുതരമായ കേസുകളിൽ മാത്രമേ കോടതിയലക്ഷ്യ നോട്ടീസ് നൽകാറുള്ളൂ'' നോട്ടീസ് നൽകാൻ നിർദേശം നൽകിക്കൊണ്ട് സുപ്രീംകോടതി പറഞ്ഞു.
സുപ്രീംകോടതിയിലുണ്ടായിരുന്ന പ്രശാന്ത് ഭൂഷൺ മറുപടി ഫയൽ ചെയ്യാൻ മൂന്നാഴ്ച സമയം ചോദിച്ചു. മാർച്ച് ഏഴിന് കേസ് സുപ്രീംകോടതി ഇനി പരിഗണിക്കും.
സിബിഐ കേസ് നടക്കുന്നതിനിടെ ഇടക്കാല ഡയറക്ടറായി എം നാഗേശ്വർ റാവുവിനെ നിയമിക്കാനുള്ള തീരുമാനം സെലക്ഷൻ കമ്മിറ്റി എടുത്തിട്ടില്ലെന്ന് പ്രതിപക്ഷനേതാവായ മല്ലികാർജുൻ ഖർഗെയോട് സംസാരിച്ചപ്പോൾ മനസ്സിലായെന്നായിരുന്നു പ്രശാന്ത് ഭൂഷണിന്‍റെ ട്വീറ്റ്. ഇത് വഴി കേന്ദ്രസർക്കാരും അറ്റോർണി ജനറലും കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്നും പ്രശാന്ത് ഭൂഷൺ ട്വീറ്റ് ചെയ്തിരുന്നു. ഇതിനെതിരെയാണ് എ ജിയും കേന്ദ്രസർക്കാരും സുപ്രീംകോടതിയിൽ ഹർജി നൽകിയത്.
