പരവൂര്‍ ക്ഷേത്രത്തില്‍ വെടിക്കെട്ട് നടത്തുന്നതിനായി കരാറെടുത്ത തിരുവനന്തപുരം കഴക്കൂട്ടം സ്വദേശി സുരേന്ദ്രന്‍ പൊള്ളലേറ്റ് അതീവ ഗുരുതരാവസ്ഥയില്‍. 90 ശതമാനം പൊള്ളലേറ്റ ഇയാള്‍ മെഡിക്കല്‍ കോളേജ് ഐസിയുവില്‍ ചികിത്സയില്‍ കഴിയുകയാണ്. ഇയാളുടെ മകന്‍ ഉന്മേഷും ആശുപത്രിയില്‍ ചികിത്സയിലാണ്. കരാറുകാര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇവരുടെ കഴക്കൂട്ടത്തെ വീട്ടില്‍ പൊലീസ് റെയ്ഡ് നടത്തി. സ്ഫോടക വസ്തുക്കള്‍ സൂക്ഷിക്കാന്‍ ഇവര്‍ക്ക് ലഭിച്ചിരുന്ന ലൈസന്‍സിന്റെ കാലാവധി മാര്‍ച്ച് 31 ന് അവസാനിച്ചിരുന്നു. ലൈസന്‍സ് പുതുക്കാനായി ഇയാള്‍ കഴക്കൂട്ടം പൊലീസ് സ്റ്റേഷനില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടേയുള്ളൂ. ഇന്ന് രാവിലെ വെടിക്കെട്ട് ദുരന്തം നടക്കുമ്പോള്‍ ഇവര്‍ക്ക് സ്ഫോടക വസ്തുക്കള്‍ സൂക്ഷിക്കാനുള്ള ലൈസന്‍സ് ഉണ്ടായിരുന്നില്ലെന്ന് വ്യക്തമായി.

അനുമതി നിഷേധിച്ച ശേഷവും വെടിക്കെട്ട് നടത്തിയതിനാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. കൃഷ്ണന്‍കുട്ടി എന്നയാളാണ് കമ്പക്കെട്ട് ഒരുക്കിയത്. ക്ഷേത്ര ഭാരവാഹികള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. അതിനിടെ നിയമവിരുദ്ധമായി സംസ്ഥാനത്ത് പലയിടത്തും സൂക്ഷിച്ചിട്ടുള്ള വെടിമരുന്നും മറ്റും പിടിച്ചെടുക്കാനുള്ള നടപടികള്‍ ആരംഭിച്ചു. ഇത്തരത്തില്‍ സ്ഫോടക വസ്തുക്കള്‍ എവിടെയെങ്കിലും സൂക്ഷിച്ചിരിക്കുന്നതായി അറിവുള്ളവര്‍ അധികൃതരെ അറിയിക്കണമെന്ന് തിരുവനന്തപുരം ജില്ലാ കളക്ടര്‍ ബിജുപ്രഭാകര്‍ അറിയിച്ചു.