വിവാദ തീരുമാനങ്ങൾ തിരിച്ചടിയായെന്ന് ചെന്നിത്തല
കൊച്ചി: മെത്രാൻ കായൽ അടക്കമുള്ള വിഷയങ്ങളില്‍ വിവാദ തീരുമാനങ്ങൾ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് തിരിച്ചടിയായെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഔട്ട് ഓഫ് അജണ്ടയായി തീരുമാനം എടുക്കേണ്ടിയിരുന്നില്ലെന്നും രമേശ് ചെന്നിത്തല കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പാർട്ടി അധികാരകേന്ദ്രമാകരുതെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന സിപിഐഎമ്മിന്റെ കാപട്യമാണ് വെളിവാക്കുന്നതെന്ന് ചെന്നിത്തല വ്യക്തമാക്കി.
യുഡിഎഫിന്റെ അടിത്തറ തകർന്നുവെന്ന കോടിയേരിയുടെ പ്രസ്താവന അടിസ്ഥാനരഹിതമാണ്. പിണറായി വിജയനും സീതാറാം യെച്ചൂരിയും ചേർന്ന് വി.എസ്.അച്യുതാനന്ദനെ കബളിപ്പിച്ചു. എല്ലാം ശരിയാക്കുമെന്ന് പറഞ്ഞവർ വിഎസിനെയാണ് ആദ്യം ശരിയാക്കിയത്. എംഎൽഎ ആയി തുടരണോ എന്ന് വി.എസ്.അച്യുതാനന്ദൻ ആണ് തീരുമാനിക്കേണ്ടതെന്നും ചെന്നിത്തല പറഞ്ഞു.
രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷസ്ഥാനം ഏറ്റെടുക്കണമെന്നും എഐസിസിയാണ് ഇക്കാര്യത്തിൽ തീരുമാനം എടുക്കേണ്ടതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.