ചോദ്യം ചെയ്യാനായി വിളിപ്പിച്ചവരെ മര്‍ദിച്ചെന്ന് ആരോപിച്ച് പൊലിസ് സ്റ്റേഷനില്‍ എസ്ഐക്കും കോണ്‍സ്റ്റബിളിനും ക്രൂര മര്‍ദനം. എസ്ഐ ലക്ഷ്‌മണ്‍ റാവു ഉള്‍പ്പെടെ നാല് പൊലിസുകാര്‍ക്കാണ് മര്‍ദനമേറ്റത്.

ഹൈദരാബാദ്: ചോദ്യം ചെയ്യാനായി വിളിപ്പിച്ചവരെ മര്‍ദിച്ചെന്ന് ആരോപിച്ച് പൊലിസ് സ്റ്റേഷനില്‍ എസ്ഐക്കും കോണ്‍സ്റ്റബിളിനും ക്രൂര മര്‍ദനം. ആന്ധ്രാപ്രദേശിലെ നെല്ലൂര്‍ ജില്ലയില്‍ റാപുരു പൊലിസ് സ്റ്റേഷനിലാണ് സംഭവം. എസ്ഐ ലക്ഷ്‌മണ്‍ റാവു ഉള്‍പ്പെടെ നാല് പൊലിസുകാര്‍ക്കാണ് മര്‍ദനമേറ്റത്. തലയ്ക്ക് പരിക്കേറ്റ എസ്ഐയെയും കോണ്‍സ്റ്റബിളിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രവി എന്നയാള്‍ നല്‍കിയ പരാതിയില്‍ മൂന്ന് പേരെ ചോദ്യം ചെയ്യാനായി സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. ഇവരെ എസ്ഐ ലക്ഷ്‌മണ്‍ റാവും മര്‍ദിച്ചതായും, ഇത് ചോദ്യം ചെയ്യാനെത്തിയ ബന്ധുക്കളും പ്രദേശവാസികളും അക്രമം അഴിച്ചുവിടുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. മര്‍ദന ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചിരുന്നു. സംഭവത്തില്‍ നാല് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പൊലിസുകാരെ മര്‍ദിച്ചവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ഡിവൈഎസ്‌പി രാം ബാബു വ്യക്തമാക്കി.