കുവൈത്തില്‍ അഴിമതി വിരുദ്ധ അതോറിറ്റിയുടെ നിയമസാധുതയെ ചോദ്യംചെയ്ത് സമര്‍പ്പിച്ച ഹര്‍ജി ഭരണഘടനാ കോടതി തള്ളി. സ്വതന്ത്രവും നിഷ്പക്ഷവുമായ സംഘടനയായിട്ടാണ് അഴിമതി വിരുദ്ധ അതോറിറ്റി രൂപീകരിച്ചതെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അഴിമതി വിരുദ്ധ അതോറിറ്റിയുടെ രൂപീകരണവും, ഉന്നതരുടെ സാമ്പത്തിക ഇടപാടുകള്‍ വെളിപ്പെടുത്തുന്നതിനുള്ള വ്യവസ്ഥകളും സംബന്ധിച്ച സാധുതയെയാണ് ഭരണഘടനാ കോടതിയില്‍ ചോദ്യം ചെയ്തിരുന്നത്. എന്നാല്‍, സ്വതന്ത്രവും നിഷ്പക്ഷവുമായിട്ടാണ് അഴിമതി വിരുദ്ധ അതോറിറ്റി രൂപീകരിച്ചതെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. ഭരണപരവും സാമ്പത്തികവുമായ മേഖലകളില്‍ സുതാര്യതയും സമഗ്രതയും ഉറപ്പുവരുത്തുകയാണ് അതോറിറ്റിയുടെ ലക്ഷ്യം. രാജ്യത്തിന്റെ ഖജനാവിലെ ഫണ്ട്, വസ്തുവകകള്‍, വരുമാന വിഭവങ്ങള്‍ എന്നിവയുടെ ഉപയോഗത്തില്‍ ധൂര്‍ത്ത് ഒഴിവാക്കി, വിവേകപൂര്‍വമുള്ള വിനിയോഗം ഉറപ്പാക്കുന്ന പ്രവര്‍ത്തനങ്ങളാണ് അതോറിറ്റിയുടേത്. ഇതിന്റെ ഭാഗമായി, അതോറിറ്റിക്ക് മുതിര്‍ന്ന ഉദ്ദ്യോഗസ്ഥര്‍, പാര്‍ലമെന്റ് അംഗങ്ങള്‍, ജുഡിഷറിക്കെതിരെ വരെ ഉയരുന്ന ആരോപണങ്ങളും അന്വേഷിക്കാന്‍ അനുമതിയുണ്ട്.

അഴിമതിക്കെതിരെയുള്ള ഐക്യരാഷ്ട്ര സഭയുടെ കണ്‍വന്‍ഷന്റെ നിര്‍ദേശമനുസരിച്ച് കഴിഞ്ഞ വര്‍ഷം ജനുവരി 24നാണ് അതോറിറ്റി രൂപീകരിച്ചത്. രണ്ട് വര്‍ഷം മുമ്പ്, ഇന്ത്യയില്‍ നിന്ന് നഴ്‌സുമാരെ റിക്രൂട്ട് ചെയ്തതിലെ ക്രമക്കേടുകള്‍ അടക്കമുള്ള വിഷയങ്ങള്‍ അതോറിറ്റി പരിശോധിച്ച് വരികയുമാണ്.