ഈജിപ്തിൽ ജനാധിപത്യ പ്രക്രിയയിലൂടെ അധികാരത്തിലെത്തിയ ആദ്യ പ്രസിഡന്‍റിന് ആശ്വാസമാവുകയാണ് കോടതി വിധി. 2011ൽ മുല്ലപ്പൂവിപ്ലവത്തിന്‍റെ അലയൊലികൾ ഈജിപ്തിലേക്കും വ്യാപിച്ചപ്പോൾ പ്രസിഡന്‍റ് ഹൊസ്നി മുബാറകിനെതിരായ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയ ആളാണ് മുഹമ്മദ് മുർസി. വിപ്ലവത്തിനിടെ അറസ്റ്റിലായ മുർസി ജയിൽ ചാടി. 

Add Asianetnews as a Preferred SourcegooglePreferred

പിന്നീട് വിദേശത്ത് നിന്നുള്ള സഹായത്തോടെ നിരവധി പേരെ തടവുചാടാൻ സഹായിക്കുകയും ചെയ്തെന്നാണ് കേസ്. മുർസിയുടെ വധശിക്ഷ റദ്ദാക്കിയതിനൊപ്പം 5 അനുയായികളുടെ വധശിക്ഷയും 21പേരുടെ ജീവപര്യവന്തം തടവും റദ്ദാക്കിയിട്ടുണ്ട്.

ഹോസ്നി മുബാരക് സ്ഥാന ഭ്രഷ്ടനാക്കപ്പെട്ടപ്പോൾ നടന്ന തെരഞ്ഞെടുപ്പിലാണ് മുർസി അധികാരത്തിലെത്തിയത്. പക്ഷേ ഒരു വർഷത്തിനിപ്പുറം പട്ടാള അട്ടിമറിയിലൂടെ പുറത്താക്കപ്പെട്ടു. മുർസിയുടെ പാർട്ടിയായ മുസ്ലീംബ്രദർഹുഡിനെ നിരോധിച്ചു. തുടർന്ന് ചാരവൃത്തിക്കടക്കം നിരവധി കേസുകളാണ് മുർസിക്കെതിരെ രജിസ്റ്റർ ചെയ്തത്. 

വെവ്വേറെ കേസുകളിൽ ജീവപര്യന്തം തടവുശിക്ഷയും 20വർഷത്തെ തടവുശിക്ഷയുമെല്ലാം വിധിക്കപ്പെട്ടു. മിക്ക കേസുകളിലും അപ്പീൽ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. എന്നാൽ 20വർഷത്തെ തടവുശിക്ഷ സുപ്രീംകോടതി ശരിവച്ചിട്ടുണ്ട്. മുർസിക്കെതിരായ വിധികൾ പലതും രാഷ്ട്രീയപ്രേരിതമാണെന്നാണ് ആംനെസ്റ്റി ഇന്‍റർനാഷണലടക്കമുള്ള മനുഷ്യാവകാശ സംഘടനകൾ വിലയിരുത്തുന്നത്.