'ക്രിസ്റ്റ്യന്‍ മിഷേലിന് 15 മിനുട്ട് ഫോണ്‍ വിളിക്കാം'; ജയിൽ അധികൃതരുടെ ഹര്‍ജി കോടതി തള്ളി
തിഹാർ ജയിൽ അധികൃതർ നൽകിയ ഹർജി ദില്ലി പട്യാല ഹൗസ് കോടതിയാണ് തള്ളിയത്. ജയിൽ നിയമങ്ങൾ പ്രകാരം പത്ത് മിനിറ്റ് മാത്രമേ അനുവദിക്കാനാവൂ എന്നാണ് ചട്ടം.
ദില്ലി: അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് അഴിമതിക്കേസില്‍ അറസ്റ്റിലായ ക്രിസ്റ്റ്യന്‍ മിഷേലിന് 15 മിനുട്ട് ഫോണ്‍ വിളിക്കാന്‍ അനുമതി നല്‍കിയ നടപടി ചോദ്യം ചെയ്തുള്ള ഹര്‍ജി കോടതി തള്ളി. തിഹാർ ജയിൽ അധികൃതർ നൽകിയ ഹർജി ദില്ലി പട്യാല ഹൗസ് കോടതിയാണ് തള്ളിയത്. ജയിൽ നിയമങ്ങൾ പ്രകാരം പത്ത് മിനുട്ട് മാത്രമേ അനുവദിക്കാനാവൂ എന്നാണ് ചട്ടം.
രാജ്യാന്തര കോളുകള്‍ നടത്താൻ അനുമതി ആവശ്യപ്പെട്ട് മിഷേൽ സി ബി ഐ കോടതിക്ക് അപേക്ഷ നല്‍കിയിരുന്നു. തുടര്‍ന്നാണ് 15 മിനുട്ട് ഫോണ്‍ ചെയ്യാന്‍ അനുമതി നല്‍കിയത്. ക്രിസ്ത്യന്‍ മിഷേല്‍ അടുത്തമാസം 26 വരെ ജ്യുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരും. എന്‍ഫോഴ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ കസ്റ്റഡി കാലാവധി അവസാനിച്ചതോടെ ദില്ലി പട്യാല ഹൗസ് കോടതി റിമാന്‍റ് കാലാവധി നീട്ടുകയായിരുന്നു.
കഴിഞ്ഞ മാസം 5 നാണ് മിഷേലിനെ ഇന്ത്യയ്ക്ക് കൈമാറിയത്. ആദ്യം സിബിഐയും പിന്നീട് എന്‍ഫോഴ്സ്മെന്‍റും മിഷേലിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. ചോദ്യംചെയ്യലില്‍ മിഷേല്‍ സോണിയാഗാന്ധിയുടെ പേരു വെളിപ്പെടുത്തിയെന്ന് എന്‍ഫോഴ്സ് മെന്‍റ് ഡയറക്ടറേറ്റ് കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ ഏതു സാഹചര്യത്തിലാണെന്ന് എന്‍ഫോഴ്സ്മെന്‍റ് വ്യക്തമാക്കിയതുമില്ല.